ഇനി ചികിത്സ പൂർത്തിയാക്കിയാൽ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം. ബെംഗളൂരു ആശുപത്രിയിൽ കൊവിഡ് ചികിത്സയിലാണ് ഇപ്പോൾ ശശികല.
ബംഗളൂരു: വി കെ ശശികല ജയിൽമോചിതയായി. ഡോക്ടർമാർ വഴി ജയിൽ അധികൃതർ രേഖകളിൽ ഒപ്പ് രേഖപ്പെടുത്തി. ഇനി ചികിത്സ പൂർത്തിയാക്കിയാൽ ശശികലയ്ക്ക് നാട്ടിലേക്ക് മടങ്ങാം. ബെംഗളൂരു ആശുപത്രിയിൽ കൊവിഡ് ചികിത്സയിലാണ് ഇപ്പോൾ ശശികല.
അനധികൃത സ്വത്ത് സമ്പാദന കേസിൽ ശശികലയുടെ നാല് വർഷത്തെ ശിക്ഷാകാലാവധി ഇന്ന് പൂർത്തിയായതോടെയാണ് ജയിൽമോചനം. ശിക്ഷ കഴിഞ്ഞ് തിരികെയെത്തുന്ന ശശികലയ്ക്ക് വൻ സ്വീകരണം നൽകാനാണ് അനുയായികളുടെ പദ്ധതി.ബംഗളൂരു മുതൽ ആയിരം വാഹനങ്ങളുടെ അകമ്പടിയോടെയുള്ള സ്വീകരണറാലിയാണ് നിശ്ചയിച്ചിരിക്കുന്നത്. ചെന്നൈയിൽ ശക്തിപ്രകടനവും നടത്തും. ശശികലയോടെ വരവോടെ അണ്ണാഡിഎംകെ പിളരുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം. അസംതൃപ്തരായ പനീർസെൽവം പക്ഷത്തെ നേതാക്കൾ പാർട്ടി വിടുമെന്നാണ് വാദം.
ശശികലയുടെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കി മാറ്റാനാണ് അമ്മാ മുന്നേറ്റ കഴകത്തിന്‍റെ തീരുമാനം. എന്നാൽ വോട്ടുഭിന്നത തടയാൻ ശശികലയെ അണ്ണാഡിഎംകെയ്ക്ക് ഒപ്പം നിർത്താനുള്ള ശ്രമത്തിലാണ് ബിജെപി. ചർച്ചകൾക്കായി ജെ പി നദ്ദ ശനിയാഴ്ച ചെന്നൈയിലെത്തും.