
ദില്ലി: രാജ്യത്ത് വാക്സിനേഷന് (vaccination) അർഹരായവരിൽ അൻപത് ശതമാനത്തിലധികം പേര്‍ക്ക് രണ്ട് ഡോസ് വാക്സീനും (double dose) നൽകാനായത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ സുപ്രധാന നാഴികക്കല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡിനെതിരായ പോരാട്ടം തുടരാൻ ഈ ശക്തി നിലനിര്‍ത്തേണ്ടത് മുഖ്യമാണെന്നും കോവിഡ് നിബന്ധനകൾ വീഴ്ചകൂടാതെ പിന്തുടരേണ്ടത് അത്യാവശ്യമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 139 കോടിയിലധികം (1,39,02,60,790) വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയിട്ടുണ്ട്. 21 കോടിയിൽ അധികം (21,06,50,896) കോവിഡ് വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കൽ ഇപ്പോഴും ലഭ്യമാണ്.
കഴിഞ്ഞ 24 മണിക്കൂറിൽ 24,55,911 ഡോസ് വാക്സിനുകൾ നൽകിയതോടെ, ഇന്ന് രാവിലെ ഏഴ് മണി വരെയുള്ള താത്കാലിക കണക്ക് പ്രകാരം, രാജ്യത്തിതുവരെ നൽകിയ ആകെ വാക്സിനുകളുടെ എണ്ണം 127.93 കോടി (1,27,93,09,669) കടന്നിട്ടുണ്ട്. 1,32,86,429 സെഷനുകളിലൂടെയാണ് ഇത്രയും ഡോസ് വാക്സിൻ നൽകിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 8,834 പേർ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 3,40,69,608.ആയി. ദേശീയ രോഗമുക്തി നിരക്ക് 98.35%.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും കൂട്ടായ ശ്രമഫലമായി, തുടർച്ചയായി 162 ാം ദിവസവും പുതിയ പ്രതിദിന രോഗബാധിതരുടെ എണ്ണം 50,000-ത്തിൽ താഴെയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ പുതുതായി രോഗം സ്ഥിരീകരിച്ചത് 8,306 പേർക്കാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam