
ലഖ്നൗ: മുസ്ലീംങ്ങൾ തനിക്ക് വോട്ട് നൽകിയില്ലെങ്കിലും അവർക്ക് എന്തെങ്കിലും സഹായം ആവശ്യമാണെങ്കിൽ തന്നെ സമീപിക്കാമെന്ന് ബിജെപി നേതാവും പിലിഭിത്തിയിലെ സ്ഥാനാര്‍ത്ഥിയുമായ വരുൺ ഗാന്ധി. താൻ മുസ്ലീം വിരുദ്ധനല്ലെന്നും തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് വരുൺ പറഞ്ഞു.
‘ എന്റെ പിതാവിനും (സഞ്ജയ് ഗാന്ധി) അമ്മൂമയ്ക്കും (ഇന്ദിരാ ഗാന്ധി) നിങ്ങള്‍ വോട്ട് ചെയ്തു. എനിക്ക് നിങ്ങൾ വോട്ട് ചെയ്തില്ലെങ്കിലും എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ തീർച്ചയായും എന്നെ സമീപിക്കണം’ വരുണ്‍ഗാന്ധി പറഞ്ഞു.
തനിക്ക് വോട്ട് ചെയ്യാതെ തെരഞ്ഞെടുപ്പിന് ശേഷം മുസ്ലീങ്ങള്‍ എന്തെങ്കിലും ആവശ്യം പറഞ്ഞ് വന്നാൽ, അത് പരിഗണിക്കുന്ന കാര്യം താൻ ആലോചിച്ചേ ചെയ്യൂ എന്നും ഭീഷണി സ്വരത്തിൽ മനേക ഗാന്ധി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മകൻ വരുൺ ഗാന്ധിയുടെ പ്രസ്താവന. മുസ്ലിം ഭൂരിപക്ഷപ്രദേശമായ സുൽത്താൻ പൂരിലെ തൂരബ് ഖനി ഗ്രാമത്തിലായിരുന്നു മനേകയുടെ പ്രസംഗം.
പ്രസംഗത്തിൽ മനേക പറഞ്ഞതിങ്ങനെയാണ്: 'എന്തായാലും ഞാൻ ജയിക്കുകയാണ് ഇവിടെ. ആളുകളുടെ സ്നേഹത്തോടെ ഞാൻ ജയിക്കുകയാണ്. എന്‍റെ ജയം മുസ്ലീങ്ങളില്ലാതെയാണെങ്കിൽ എനിക്ക് അത് അത്ര സന്തോഷമുള്ള കാര്യമല്ല. മനസ്സിന് വലിയ ബുദ്ധിമുട്ടാകും. എങ്കിലും ഞാനിത്ര മാത്രം പറയുന്നു. ഇനി മുസ്ലീങ്ങൾ ഞാൻ ജയിച്ച ശേഷം എന്തെങ്കിലും ആവശ്യത്തിന് വന്നാൽ ഞാനാലോചിക്കും. എന്തിന് സഹായിക്കണം, എന്താണിപ്പോൾ അതുകൊണ്ടൊരു നേട്ടം? ഈ തെരഞ്ഞെടുപ്പ് ഞാൻ താണ്ടിക്കഴിഞ്ഞു. ഇതിന് ശേഷം നിങ്ങൾ ജോലികൾക്കായി, മറ്റാവശ്യങ്ങൾക്കായി എന്‍റെ അടുത്ത് വന്നാൽ ഇതാകും എന്‍റെ നിലപാട്.' - മനേക പറഞ്ഞു.
ഇങ്ങോട്ട് തരുന്നില്ലെങ്കിൽ തിരികെ നൽകിക്കൊണ്ടേ ഇരിക്കുമെന്ന് കരുതരുത്. നമ്മൾ മഹാത്മാ ഗാന്ധിയുടെ മക്കളല്ലല്ലോ. (കൈയടിയും ചിരിയും) പിലിഭിത്തിൽ ഞാൻ എന്ത് ചെയ്തെന്ന് എല്ലാവർക്കും അറിയാം. അത് നോക്കി എനിക്ക് വോട്ട് ചെയ്യണോ വേണ്ടയോ എന്ന് നിങ്ങൾക്ക് തീരുമാനിക്കാമെന്നും മനേക പറഞ്ഞു .
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam