
ചെന്നൈ: വാസന്‍ ഐ കെയര്‍ സ്ഥാപകന്‍ എഎം അരുണ്‍(51) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. നെഞ്ച് വേദനയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മരണത്തില്‍ സംശയമാരോപിച്ച് ചില ബന്ധുക്കളും സുഹൃത്തുക്കളും രംഗത്തെത്തിയതിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മൃതദേഹം ഓമന്‍ദുരര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.
പ്രാഥമിക അന്വേഷണത്തില്‍ ആത്മഹത്യയുടെയോ കൊലപാതകത്തിന്റെയോ ലക്ഷണങ്ങളില്ലെന്നും ഹൃദയാഘാതമാണ് മരണകാരണമെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചതായി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ അറിയപ്പെടുന്ന കണ്ണ് ചികിത്സാ കേന്ദ്രമാണ് വാസന്‍ ഐ കെയര്‍.
തിരുച്ചിയിലെ മെഡിക്കല്‍ ഷോപ്പില്‍ നിന്നാണ് തുടക്കം. പിന്നീട് തിരുച്ചിയില്‍ ഐ കെയര്‍ ആശുപത്രി സ്ഥാപിച്ചു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നായി മാറി. വാസന്‍ ഐ കെയറിന്റെ കീഴില്‍ 100 ആശുപത്രികള്‍ രാജ്യത്താകമാനം തുറന്നു. വാസന്‍ ഡെന്റല്‍ കെയറും തുടങ്ങി. 600 ഒഫ്താല്‍മോളജിസ്റ്റും 6000ത്തോളം സ്റ്റാഫുകളുമാണ് വാസന്‍ ഐ കെയര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam