
ബെംഗളൂരു: ലൈംഗികാരോപണവും സാമ്പത്തിക തട്ടിപ്പുമടക്കം നിരവധി പരാതികളുയർന്നതിനെത്തുടർന്ന് മൈസുരു ബിഷപ്പിനെതിരെ നടപടി. ബിഷപ്പ് കനികദാസ് എ വില്യംസിനെയാണ് വത്തിക്കാൻ ചുമതലയിൽ നിന്ന് നീക്കിയത്. ബെംഗളുരു മുൻ ആർച്ച് ബിഷപ്പ് ബർണാർഡ് മോറിസിനാണ് പകരം ചുമതല.
2019-ൽ മൈസുരു ജില്ലയിലെ വിവിധ ഇടവകകളിൽ നിന്നായി 37 വൈദികരാണ് ബിഷപ്പിനെതിരെ ഗുരുതരമായ പരാതികളുന്നയിച്ച് വത്തിക്കാന് കത്ത് നൽകിയത്. ബിഷപ്പ് തന്നോട് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും, ജോലി നൽകണമെങ്കിൽ തനിക്ക് വഴങ്ങണമെന്ന് പറഞ്ഞെന്നും കാട്ടി ഒരു സ്ത്രീയും പരാതി നൽകിയിരുന്നു. സഭാ ഫണ്ടിൽ തിരിമറി നടത്തിയെന്നത് തൊട്ട്, വിവാഹം കഴിക്കാനനുമതിയില്ലാത്ത ബിഷപ്പിന് രണ്ട് കുട്ടികളുണ്ടെന്ന് വരെ നിരവധി ഗുരുതര ആരോപണങ്ങൾ വൈദികർ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. തനിക്കെതിരെ പരാതി നൽകിയ ഈ 37 വൈദികരെയും ബിഷപ്പ് ഒറ്റയടിക്ക് സ്ഥലം മാറ്റി. ഇതും വൻ വിവാദമായി.
ഇതെല്ലാം പരിഗണിച്ചാണ് വിശദമായ അന്വേഷണം നടത്തി മൂന്നരക്കൊല്ലത്തിന് ശേഷം ബിഷപ്പ് വില്യംസിനെ വത്തിക്കാൻ ചുമതലയിൽ നിന്ന് നീക്കുന്നത്. ബിഷപ്പിനോട് അവധിയിൽ പോകാനാണ് നിർദേശിച്ചിരിക്കുന്നത്. പകരം ചുമതലയേൽക്കുന്ന മുൻ ബെംഗളുരു ആർച്ച് ബിഷപ്പ് ബർണാർഡ് മോറിസ് മൈസുരു അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്ററാകും. ഇദ്ദേഹത്തിന് ഭരണപരമായും അജപാലപരവുമായ എല്ലാ ചുമതലകളും കൈമാറണമെന്നും വത്തിക്കാൻ സ്ഥാനപതി നിർദേശിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam