
ദില്ലി: രാജ്യ സഭയിൽ സമാജ്‌വാദി പാര്‍ട്ടി എംപി ജയ ബച്ചനും രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധന്‍കറും തമ്മിൽ വാക്കേറ്റം. ജയ ബച്ചനെ, ജയ അമിതാഭ് ബച്ചന്‍ എന്ന അഭിസംബോധന ചെയ്തതിനെ ചൊല്ലി ഉപരാഷ്ട്രപതി കൂടിയായ ജഗദീപ് ധന്‍കറും പ്രതിപക്ഷവും നേർക്ക് നേർ രംഗത്തെത്തി. ചെയര്‍മാന്‍റെ ശരീര ഭാഷ ശരിയല്ലെന്ന ജയബച്ചന്‍റെ പരാമര്‍ശമാണ് ധന്‍കറിനെ ചൊടിപ്പിച്ചത്. സെലിബ്രിറ്റിയായതുകൊണ്ട് ജയ ബച്ചന്‍ വായില്‍ തോന്നിയത് പറയരുതെന്നും, മര്യാദ കെട്ട പരാമര്‍ശം അസഹനീയമാണെന്നും ധന്‍കര്‍ പറഞ്ഞു.
'ഞാനൊരു അഭിനേതാവാണ്. എനിക്ക് ആളുകളുടെ ശരീരഭാഷയും ഭാവങ്ങളും മനസിലാകും. നിങ്ങളുടെ സംസാരരീതി ശരിയല്ല', എന്ന് ജയ ബച്ചന്‍ പറഞ്ഞു. ഇതോടെ ജയ ബച്ചന്‍ നടിയാണെങ്കില്‍ താന്‍ സഭയിലെ സംവിധായകനാണെന്നും, സംവിധായകന്‍ പറയുന്നത് കേള്‍ക്കണമെന്നും ധന്‍കര്‍ ക്ഷുഭിതനായി. പിന്നാലെ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച ധന്‍കര്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താനാണ് അവര്‍ നോക്കുന്നതെന്നും ആരോപിച്ചു. ധന്‍കര്‍ അസ്വീകാര്യമായ ഭാഷയില്‍ സംസാരിച്ചുവെന്ന് ജയ ബച്ചന്‍ ആരോപിച്ചു. സഭാധ്യക്ഷന്‍ മാപ്പുപറയണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിപക്ഷവും ധൻകറിനെതിരെ രംഗത്ത് വന്നു.
ധൻകറിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ ബഹളംവെച്ചു. പിന്നാലെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രതിപക്ഷ അംഗങ്ങളെ സഭാധ്യക്ഷന്‍ തുടര്‍ച്ചയായി അപമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും എം.പിയുമായ ജയറാം രമേശ് ആരോപിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ക്ക് സംസാരിക്കാന്‍ രാജ്യസഭ അധ്യക്ഷന്‍ ജഗദീപ് ധന്‍കർ സമയം അനുവദിക്കുന്നില്ലെന്നും ഇത് ജനാധിപത്യവിരുദ്ധമാണെന്നും കോഗ്രസ് ആരോപിച്ചു.
Read More : 'നായക് ഹൂം മേ'...ജന്മദിന പാർട്ടിയിൽ തോക്കുമായി ഡാൻസ്; മസിൽ കാണിച്ച് വൈറലായ ജയിൽ സൂപ്രണ്ട് വിവാദത്തിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam