
ദില്ലി: ജഗദീപ് ധന്‍കറിന്‍റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നടപടികള്‍ തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ധന്‍കറിന്‍റെ രാജിയടക്കം വിഷയങ്ങളുന്നയിച്ച് പ്രതിപക്ഷം ഇന്നും പാര്‍ലമെന്‍റ് സ്തംഭിപ്പിച്ചു.
അവിശ്വാസത്തിലൂടെ പുറത്താക്കും മുന്‍പുള്ള രക്ഷപ്പെടലായിരുന്നു ജഗദീപ് ധന്‍കറിന്‍റെ രാജിയെന്ന് വ്യക്തമായതോടെ കേന്ദ്രസര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലായി. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ ഇംപീച്ച്മെന്‍റ് നടപടിയെ രാജ്യസഭയില്‍ പിന്തുണക്കാനുള്ള നീക്കം നടത്തിയതാണ് ധന്‍കറോട് സര്‍ക്കാര്‍ ഇടയാന്‍ കാരണമായത്. ധന്‍കറിന്‍റെ രാജി രാഷ്ട്രപതി സ്വീകരിച്ച് വിജ്ഞാപനം ഇറക്കിയതിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നടപടികള്‍ തുടങ്ങി. വോട്ടര്‍ പട്ടിക ആദ്യം തയ്യാറാക്കും. ലോക് സഭയിലെയം രാജ്യ സഭയിലെയും നാമനിര്‍ദ്ദേശം ചെയ്ത അംഗങ്ങള്‍ക്കടക്കം വോട്ടകവകാശം ഉണ്ടായിരിക്കും. റിട്ടേണിംഗ് ഓഫീസറെയും വൈകാതെ നിയമിക്കും. ഓഗസ്റ്റ് അവാനത്തോടെ നടപടികള്‍ പൂര്‍ത്തിയാക്കിയേക്കും. ധന്‍കറിന്‍റെ രാജിയുടെ കാരണം തേടി ഇന്നും രാജ്യസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു.
ഓപ്പറേഷന്‍ സിന്ദൂറില്‍ പാര്‍ലമെന്‍റില്‍ ചര്‍ച്ച
പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂർ വിഷയങ്ങളുയർത്തി ലോക് സഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചു. തുടര്‍ന്ന് ലോക്സഭയും രാജ്യസഭയും നാളേക്ക് പിരിഞ്ഞു. ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്കരണം വിവാദത്തില്‍ പാര്‍ലമെന്‍റ് കവാടത്തില്‍ പ്രതിഷേധിച്ച ശേഷമാണ് സഭക്കുള്ളില്‍ പ്രതിപക്ഷം പ്രതിഷേധമുയർത്തിയത് സഭ സ്തംഭനം പതിവായതോടെ സര്‍ക്കാര്‍ അയഞ്ഞു. തിങ്കളാഴ്ച ലോക് സഭയിലും, ചൊവ്വാഴ്ച രാജ്യസഭയിലും 16 മണിക്കൂര്‍ വീതം ചര്‍ച്ച നടത്താനാണ് തീരുമാനം. ചര്‍ച്ചയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.