ജമാഅത്ത് അംഗങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കാന്‍പൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍, വീഡിയോ പുറത്ത്

By Web TeamFirst Published Jun 1, 2020, 4:43 PM IST
Highlights

ദില്ലിയില്‍ നടന്ന ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരെ കൊവിഡ് 19 നിരീക്ഷണാര്‍ത്ഥം ഐസൊലേഷനില്‍ താമസിപ്പിക്കുന്നതിനെതിരെയായിരുന്നു വിവാദ പരാമര്‍ശം. പരാമര്‍ശം നടത്തിയത് താനാണെന്ന് സമ്മതിച്ച് പ്രിന്‍സിപ്പല്‍

കാന്‍പൂര്‍: കൊവിഡ് 19 രാജ്യത്ത് വ്യാപിച്ചതിന് പിന്നാലെ കാന്‍പൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ നടത്തിയ മുസ്ലിം വിരുദ്ധ പ്രസ്താവന സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. തബ്ലീഗ് ജമാഅത്തില്‍ സംബന്ധിച്ചവര്‍ ഭീകരവാദികള്‍ ആണെന്നും ഇവരെ ഐസൊലേഷനില്‍ അല്ല ഏകാന്ത തടവുകളിലേക്ക് അയക്കണമെന്നാണ് കാന്‍പൂര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആര്‍തി ലാല്‍ചാന്ദ്നി നടത്തിയ വിവാദ പരാമര്‍ശം. 

ദില്ലിയില്‍ നടന്ന ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരെ കൊവിഡ് 19 നിരീക്ഷണാര്‍ത്ഥം ഐസൊലേഷനില്‍ താമസിപ്പിക്കുന്നതിനെതിരെയായിരുന്നു വിവാദ പരാമര്‍ശം. സമൂഹമാധ്യമങ്ങളില്‍ ആര്‍തിയുടേതെന്ന പേരില്‍ പ്രചരിക്കുന്ന വീഡിയോയെക്കുറിച്ച് താന്‍ ഇത്തരം പരാമര്‍ശം നടത്തിയിട്ടുണ്ടെന്നാണ് പ്രിന്‍സിപ്പല്‍ ദി ഹിന്ദുവിനോട് പ്രതികരിച്ചത്. 

നിരവധി ആളുകള്‍ നില്‍ക്കുമ്പോഴായിരുന്നു ലാല്‍ ചാന്ദ്നി ഈ പരാമര്‍ശം നടത്തിയതെന്ന് വീഡിയോയില്‍ വ്യക്തമാണ്. രഹസ്യമായി ആരോ ചിത്രീകരിച്ച വീഡിയോ അടുത്തിടെയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഭീകരവാദികളായ അവര്‍ക്ക് നമ്മള്‍ വിഐപികള്‍ക്ക് നല്‍കുന്നത് പോലെയുള്ള പരിരക്ഷയാണ് ഒരുക്കുന്നത്. അവര്‍ക്ക് പിപിഇ കിറ്റുകള്‍ അടതക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കി രാജ്യത്തിന്‍റെ സംവിധാനങ്ങള്‍ ദുരുപയോഗിക്കുകയാണെന്നും വീഡിയോയില്‍ ആര്‍തി ലാല്‍ചാന്ദ്നി  വിശദമാക്കുന്നു. ജയിലില്‍ കഴിയേണ്ടവരെ നമ്മള്‍ കൊണ്ടുവന്ന് ചികിത്സ നല്‍കി ഭക്ഷണം കൊടുത്ത് മറ്റുള്ളവരിലേക്ക് വൈറസ് പടര്‍ത്തുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇത്തരത്തില്‍ പെരുമാറാതെ സംസ്ഥാനത്തെ സംവിധാനങ്ങള്‍ ജമാഅത്തെക്കാര്‍ക്കായി ഉപയോഗിക്കരുതെന്നും ഇവര്‍ പറയുന്നു. 

വളരെ ദേഷ്യം തോന്നിയ ഒരു സാഹചര്യത്തിലാണ് അത്തരമൊരു പരാമര്‍ശം നടത്തിയതെന്നും അന്നത്തെ സാഹചര്യമാണ് വിവാദ പ്രസ്താവനയ്ക്ക് കാരണമായതെന്നും ഇവര്‍ പ്രതികരിക്കുന്നു. വീഡിയോ 70 ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ചതാണെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഈ വീഡിയോ പുറത്തെ വിട്ടവര്‍ക്ക് തന്നെ ഭിഷണിപ്പെടുത്താനാണ് ശ്രമമെന്നും ഇവര്‍ പറയുന്നു. 

click me!