റോഡിൽ മാലിന്യം തള്ളുന്ന വീഡിയോ വൈറൽ, പിന്നാലെ പൊലീസ് കേസ്; ട്രോൾ സഹിക്കാനാകാതെ വിദ്യാർത്ഥി ജീവനൊടുക്കി, അസ്വാഭാവിക മരണത്തിന് കേസ്

Published : Jun 06, 2026, 06:06 PM IST
Samuel de Braganca

Synopsis

റോഡരികിൽ മാലിന്യം തള്ളുന്ന വീഡിയോ വൈറലായതിനെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ മനംനൊന്ത് ഗോവയിൽ കോളേജ് വിദ്യാർത്ഥി ജീവനൊടുക്കി. മാപുസ സ്വദേശിയായ 23-കാരൻ സാമുവൽ ഡി ബ്രാഗൻസയാണ് മരിച്ചത്. പോലീസ് കേസെടുത്തതിലും സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപത്തിലും യുവാവ് കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു.

പനജി: റോഡരികിൽ മാലിന്യം തള്ളുന്നതിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തതിൽ മനംനൊന്ത് കോളേജ് വിദ്യാർത്ഥി വെടിവെച്ച് ജീവനൊടുക്കി. 23കാരനായ മാപുസ സ്വദേശിയാ സാമുവൽ ഡി ബ്രാഗൻസയാണ് മരിച്ചത്. ബിരുദ രണ്ടാം വർഷ പഠനം പൂർത്തിയാക്കിയ സാമുവൽ അമ്മയ്ക്കും രണ്ട് സഹോദരിമാർക്കുമൊപ്പമാണ് താമസിച്ചിരുന്നത്. വടക്കൻ ഗോവയിലെ റോഡരികിൽ സാമുവൽ മാലിന്യം തള്ളുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം ഒരു പ്രദേശവാസി മൊബൈൽ ഫോണിൽ പകർത്തി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

ഈ വീഡിയോ അതിവേഗം വൈറലാകുകയും സാമുവലിനെതിരെ കടുത്ത സൈബർ ആക്രമണം ഉണ്ടാവുകയും ചെയ്തു. തുടർന്ന് കുറ്റക്കാരനെതിരെ നടപടിയെടുക്കണമെന്ന പൊതുജനങ്ങളുടെ ആവശ്യത്തെത്തുടർന്ന് ഗോവ നോൺ ബയോഡീഗ്രേഡബിൾ ഗാർബേജ് കൺട്രോൾ ആക്ട് പ്രകാരം മാപുസ പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഇതിന് പിന്നാലെ പൊലീസ് നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് സാമുവൽ സ്റ്റേഷനിൽ ഹാജരാവുകയും അന്വേഷണവുമായി സഹകരിക്കുകയും ചെയ്തിരുന്നു.

എന്നാൽ വീട്ടിൽ തിരിച്ചെത്തിയ സാമുവൽ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പൊലീസിനോട് പറഞ്ഞു. സാമൂഹ്യമാധ്യമങ്ങളിലെ കടുത്ത വ്യക്തിഹത്യയും ആക്ഷേപങ്ങളും അവനെ വലിയ രീതിയിൽ തളർത്തിയിരുന്നു. തുടർന്ന് പുലർച്ചെയോടെ കുടുംബത്തിന്‍റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് സാമുവൽ സ്വയം വെടിയുതിർക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീഡിയോ വൈറലായതും പൊലീസ് നടപടിയും മരണത്തിന് കാരണമായോ എന്ന് പരിശോധിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മാസപ്പടി കേസിൽ സുപ്രീം കോടതിയിൽ തടസ്സ ഹർജി; ഹർജി സമർപ്പിച്ചത് എം ആർ അജയൻ, തന്റെ വാദവും കേൾക്കണമെന്ന് ആവശ്യം
`സർക്കാരിനെ ഭയന്ന് എത്രകാലം ജീവിക്കും?' ധർമ്മേന്ദ്രപ്രദാൻ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് അഭിജിത് ദീപ്കേ