നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ കോൺഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ചോദ്യപേപ്പർ ചോർന്നിട്ടുണ്ടെന്നും സർക്കാർ പാർലമെൻ്റിൽ ചർച്ചക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

ദില്ലി: വിദ്യാർത്ഥികളുടെ പ്രശ്‌നം രാഷ്ട്രീയവത്ക്കരിക്കരുതെന്ന് കേന്ദ്രമന്ത്രി ജെപി നദ്ദ. കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ പ്രദേശിൽ ചോദ്യപേപ്പർ ചോർന്നു. കോൺഗ്രസ് ഭരണത്തിൽ ഛത്തീസ്ഘട്ടിലും ചോർന്നു. തമിഴ്നാട്ടിലും, പഞ്ചാബിലും, ബംഗാളിലുമൊക്കെ പേപ്പർ ചോർന്നു. കേരളത്തിൽ പി എസ് സി പരീക്ഷ ചോദ്യപേപ്പർ ചോർന്നു. പിന്നെ എന്തുകൊണ്ട് കോൺഗ്രസ് സെലക്ടീവ് വിമർശനം നടത്തുന്നുവെന്ന് ജെപി നദ്ദ വാർത്താസമ്മേളനത്തിൽ ചോദിച്ചു.

നിങ്ങളുടെ ഉദ്ദേശ്യം വിദ്യാർത്ഥികൾക്ക് നീതി കിട്ടുകയെന്നതല്ല. അവരുടെ പേരിലുള്ള രാഷ്ട്രീയ മുതലെടുപ്പാണ്. ഞങ്ങൾ പാർലമെൻ്റിൽ ചർച്ചക്ക് തയ്യാറാണ്. അവിടെ വിശദമായ ചർച്ച നടക്കട്ടെ. ആരൊക്കെയാണ് ഇതിന് പിന്നിൽ എന്ന് തുറന്ന് കാട്ടപ്പെടട്ടേ. ചോദ്യപേപ്പർ ചോർച്ച ഗുരുതരമായ വിഷയമാണെന്ന കാര്യത്തിൽ സംശയമില്ല. പ്രതിപക്ഷം പറയുന്ന സമയം ചർച്ച ചെയ്യാൻ തയ്യാറാണ്. ഇത് ഉത്തരവാദിത്തമുള്ള സർക്കാരാണ്. മോദിയുടെ നേതൃത്വത്തിലാണ് ഈ സർക്കാർ മുൻപോട്ട് പോകുന്നത്. പ്രധാനമന്ത്രിയും വളരെ ഗൗരവത്തോടെയാണ് ഈ വിഷയത്തെ കാണുന്നത്. ചർച്ച നടക്കട്ടെ സർക്കാരിന് മറുപടിയുണ്ടാകുമെന്നും നദ്ദ പറഞ്ഞു.

അതേസമയം, നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരം ശക്തമാവുന്നതിനിടെ ആശുപത്രിയിൽ നിന്നുള്ള ആദ്യ വീഡിയോ സന്ദേശം പുറത്തു വിട്ട് സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്ക്. പ്രതിഷേധക്കാർക്കു മേലുള്ള കേസുകൾ പിൻവലിക്കണമെന്നും പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കുമേൽ പൊലീസ് അക്രമം അവസാനിപ്പിക്കണമെന്നും സോനം വാങ്ചുക് വീഡിയോ സന്ദേശത്തിൽ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർക്ക് നേരെ അധികാരപ്രയോഗം നടത്തരുത്. ഈ ആവശ്യങ്ങളിൽ തീരുമാനമുണ്ടായാൽ മാത്രമേ നിരാഹാരം അവസാനിപ്പിക്കൂ എന്നും വാങ്ചുക്ക് വീഡിയോയിൽ പറയുന്നു.

YouTube video player