
ബംഗളൂരു: ആള്‍ക്കൂട്ടം ചുറ്റും നില്‍ക്കേ ബംഗളൂരു ലുലു മാളിൽ യുവതിക്ക് നേരെ മധ്യവയസ്ക്കന്‍റെ ലൈംഗിക അതിക്രമം. ഞായറാഴ്ചയാണ് സംഭവം. ആൾക്കൂട്ടത്തിനിടയിൽ മധ്യവയസ്കൻ ചുറ്റിത്തിരിയുന്നതും പിന്നില്‍ കൂടെ വന്ന് ഒരു യുവതിയെ സ്പര്‍ശിക്കുന്നതും വീഡിയോയില്‍ കാണാം. മാളില്‍ ഉണ്ടായിരുന്ന ഒരു അജ്ഞാതൻ ആണ് ഈ വീഡിയോ പകര്‍ത്തിയത്. വീഡിയോ എടുക്കും മുമ്പ് ഇയാള്‍ നിരവധി സ്ത്രീകളോട് ഇത്തരത്തില്‍ മോശമായി പെരുമാറിയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഈ വീഡിയോ എക്സില്‍ പങ്കുവെച്ച് കൊണ്ട് ബംഗളൂരു പൊലീസിനെ ടാഗ് ചെയ്തതോടെയാണ് സംഭവം വാര്‍ത്തയായത്. പൊലീസ് ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുകയും വിഷയത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം, കോഴിക്കോട് ഓടിക്കൊണ്ടിരിക്കുന്ന ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിലായിരുന്നു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സെക്ഷൻ ഓഫീസർ അങ്കമാലി വേങ്ങൂർ സ്വദേശി ഈട്ടുരുപ്പടി റെജി (51) ആണ് അറസ്റ്റിലായത്. കെഎസ്ആർടിസി ബസിൽ വെച്ചാണ് ഇയാള്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയത്. തൃശൂർ - കോഴിക്കോട് കെഎസ്ആർടിസി ബസിൽ ഇന്നലെ ഉച്ച കഴിഞ്ഞാണ് സംഭവം നടന്നത്.
യുവതി വിവരം ബസ് ജീവനക്കാരോട് കാര്യം പറഞ്ഞതോടെയാണ് സംഭവും പുറത്തറിയുന്നത്. തുടർന്ന് ജീവനക്കാർ പൊലീസ് കണ്‍ട്രോള്‍ റൂമിൽ വിവരമറിയിച്ചു. ഒടുവിൽ കുറ്റിപ്പുറത്ത് ബസ് എത്തിയപ്പോൾ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കടവല്ലൂരിൽ നിന്ന് ബസ്സിൽ കയറിയതായിരുന്നു യുവതി. ബസ്സിൽ വച്ച് ഒന്നിലേറെ തവണ റെജി അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam