
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം സിനിമ സ്റ്റൈൽ പ്രസംഗവുമായി വിജയ്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെ തുടർന്ന് പറഞ്ഞുതുടങ്ങിയ വിജയ് മുൻ ഡിഎംകെ സർക്കാരിനെയും കടന്നാക്രമിച്ചു. കൂടാതെ ഓരോ മാസവും 200 യൂണിറ്റ് സൗജന്യ വൈദ്യുതി, സംസ്ഥാനത്ത് സ്ത്രീ സുരക്ഷയ്ക്കും ലഹരി ഉന്മൂലനം ചെയ്യുന്നതിനും പ്രത്യേക സ്ക്വാഡ് രൂപീകരണം എന്നിവ അംഗീകരിച്ചുകൊണ്ടുള്ള ഉത്തരവ് ഇറക്കിക്കൊണ്ടാണ് വിജയ് അധികാരമേറ്റത്.
ജനങ്ങളുടെ ചില്ലി കാശ് പോലും കൈ കൊണ്ട് തൊടില്ലെന്ന് ഉറപ്പ് നൽകിയാണ് വിജയ്‍യുടെ ആദ്യ പ്രസംഗം. താൻ വിശപ്പിന്റെ വില അറിയുന്നവനാണെന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. രാജകുടുംബത്തിൽ നിന്നുള്ളയാളാണ് താൻ. സിനിമയിലെ സഹ സംവിധായകൻ്റെ മകനാണ്. വിശപ്പലെ വിലയെന്തെന്ന് നന്നായി അറിഞ്ഞയാളാണ് ഞാൻ. നിങ്ങളിൽ ഒരുവനാണ്. നിങ്ങളുടെ മകനായും സഹോദരനായും സുഹൃത്തായുമെല്ലാം ഞാൻ ഉണ്ടാകും. നിങ്ങൾക്കായി വന്ന് നിങ്ങളുടെ വിജയ് ആയി മാറി. അത്രയും സ്നേഹവും വിശ്വാസവും നിങ്ങൾ തന്നു. ഈ യാത്രയിൽ ഒരുപാട് വേദനകൾ ഉണ്ടായി. എനിക്കൊപ്പം നിന്ന നിങ്ങൾക്കും വേദനകൾ അനുഭവിക്കേണ്ടി വന്നെന്നും വിജയ് പ്രസംഗത്തിൽ പറഞ്ഞു. ഞാൻ സാധാരണക്കാരൻ ആണെന്നും എന്തു വന്നാലും നേരിടാം എന്നും അദ്ദേഹം പ്രസംഗത്തിൽ എടുത്തുപറഞ്ഞു.
തമിഴക രാഷ്ട്രീയ ചരിത്രം തിരുത്തിയാണ് വിജയ് അധികാരമേറ്റത്. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ ആരാധക ലക്ഷങ്ങളെ സാക്ഷിയാക്കി സത്യപ്രതിജ്ഞ നടത്തി. ദൈവനാമത്തിലാണ് വിജയ് സത്യപ്രതിജ്ഞ ചെയ്തത്. 59 വർഷത്തിന് ശേഷം ദ്രാവിഡ പാർട്ടി നയിക്കാത്ത ഭരണമാണ് നിലവിൽ വരുന്നത്. ആറു പതിറ്റാണ്ടിനു ശേഷം കോൺഗ്രസിന് ഭരണ പങ്കാളിത്തം ലഭിക്കുകയും ചെയ്തു. ജനസാഗരമാണ് വിജയ്ക്ക് ആശംസകളുമായി എത്തിയത്.
മുൻ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് വിജയ് പ്രസംഗം ആരംഭിച്ചത്. സർക്കാരിൻ്റെ നിലവിലെ സ്ഥിതി വഷളാണെന്നും ഖജനാവ് കാലിയാക്കിക്കൊണ്ടാണ് മുൻ സർക്കാർ പോയതെന്നും വിജയ് പറഞ്ഞു. പൊതുജനത്തിൻ്റെ പണം തനിക്ക് വേണ്ടെന്നും അഴിമതിക്ക് ആലോചന ഉണ്ടെങ്കിൽ ഇവിടെ ഉപേക്ഷിക്കുമെന്നും വിജയ് മുന്നറിയിപ്പ് നൽകി. പല അധികാര കേന്ദ്രങ്ങൾ ഉണ്ടാകില്ലെന്നും ഒരു കേന്ദ്രം മാത്രമേ ഉണ്ടാകൂ എന്നും വിജയ് ജനങ്ങൾക്ക് ഉറപ്പ് നൽകി.
സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള പ്രസംഗത്തിൽ രാഹുൽ ഗാന്ധിക്കും കെ സി വേണുഗോപാലിനും എംഎ ബേബിക്കും വിജയ് നന്ദി പറഞ്ഞു. ജനങ്ങൾക്കും തനിക്ക് വേണ്ടി വോട്ടഭ്യർത്ഥിച്ച കുട്ടികൾക്കും വിജയ് നന്ദി പറഞ്ഞു. മതേതരമായ സർക്കാരാണ് അധികാരത്തിലേൽക്കുന്നതെന്നും പുതിയ ഭരണവും പുതിയ യുഗവുമാണ് പിറക്കുന്നതെന്നും അദ്ദേഹം ആവർത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam