
സേലം: തമിഴക വെട്രി കഴകം (ടി വി കെ) തമിഴ്‌നാട്ടിൽ വീണ്ടുമൊരു വൻ പൊതുയോഗത്തിനൊരുങ്ങുന്നു. കരൂർ ദുരന്തത്തിന് ശേഷം ഇൻഡോർ പരിപാടികളുമായി മുന്നോട്ട് പോയിരുന്ന വിജയ്, ടി വി കെയുടെ ശക്തി പ്രകടിപ്പിക്കാനുള്ള നീക്കമായാണ് വീണ്ടും പൊതുയോഗത്തിനിറങ്ങുന്നത്. ഈ മാസം 13 ന് സേലത്ത് പൊതുയോഗം നടത്താനായി ടി വി കെ ഭാരവാഹികൾ പൊലീസ് അനുമതി തേടി അപേക്ഷ നൽകി. മുൻ മുഖ്യമന്ത്രി ജയലളിത പ്രസംഗിച്ചിരുന്ന ശങ്കഗിരിക്ക് സമീപത്തെ വേദിയാണ് വിജയും കണ്ണുവയ്ക്കുന്നത്. എം ജി ആറിന്റെ രാഷ്ട്രീയ പിൻഗാമി താനാണെന്ന അവകാശവാദം ശക്തമാക്കാൻ ലക്ഷ്യമിട്ടാണ് വിജയ് ശങ്കഗിരി തെരഞ്ഞെടുത്തതെന്നാണ് വിലയിരുത്തൽ. എം ജി ആറിന്‍റെ പിൻഗാമിയായി എ ഐ എ ഡി എം കെ തലപ്പത്തെത്തിയ ജയലളിതയുടെ സേലത്തെ സ്ഥിരം വേദിയായിരുന്നു ഇത്.
സേലം എ ഐ എ ഡി എം കെയുടെയും ജയലളിതയുടെയും ഉറച്ച കോട്ടയായിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ ജയലളിത എന്നുപം സേലത്തിന് വലിയ പ്രാധാന്യം നൽകിയിരുന്നു. വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ അവരുടെ പല റാലികളും ശങ്കഗിരിക്ക് സമീപത്തെ ഇതേ മൈതാനത്താണ് നടന്നത്. ഇത് തന്നെയാണ് വിജയും ലക്ഷ്യമിടുന്നതെന്നാണ് വ്യക്തമാകുന്നത്. വൻ ജനപങ്കാളിത്തത്തോടെ പൊതുയോഗം നടത്തി എം ജി ആറിന്‍റെ പിൻഗാമിയെന്ന വാദം ശക്തമാക്കുകയാണ് നീക്കം. വിജയിന്‍റഖെ അവകാശവാദത്തെ എ ഐ എ ഡി എം കെ ശക്തമായി എതിർക്കുന്നതിനിടെയാണ്, അവരുടെ കരുത്തുറ്റ കോട്ടയായ സേലത്ത് തന്നെ ശങ്കഗിരി തെരഞ്ഞെടുത്ത് വലിയ പരിപാടി നടത്താനുള്ള ടി വി കെയുടെ പുതിയ നീക്കം എന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
അതിനിടെ ആരെയും ശത്രുക്കളായി കാണുന്നില്ലെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വ്യക്തമാക്കി. വിജയ് യെ കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. എല്ലാവരും സുഹൃത്തുക്കൾ, എല്ലാവരോടും ബഹുമാനം എന്നായിരുന്നു സ്റ്റാലിൻ പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam