
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തിൽ അതിശയകരമായ മുന്നേറ്റം കുറിച്ച് ചരിത്രം രചിക്കാനൊരുങ്ങുകയാണ് വിജയുടെ തമിഴക വെട്രി കഴകം. പുതിയ ട്രെൻഡുകൾ പ്രകാരം 234 അംഗ നിയമസഭയിൽ 100 ലധികം സീറ്റുകളിൽ ലീഡ് നേടി വിജയുടെ പാർട്ടി മുന്നേറുകയാണ്. എന്നാൽ കേവല ഭൂരിപക്ഷത്തിലേക്ക് വേണ്ട 118 സീറ്റുകൾ എന്ന കടമ്പ കടക്കാൻ വിജയ്ക്കാകുമോ എന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്.
തെരഞ്ഞെടുപ്പിന് മുൻപേ എഐഡിഎംകെയുമായും എൻഡിഎയുമായും ഡിഎംകെയുമായും സഖ്യത്തിനില്ലെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പിന്തുണക്ക് തങ്ങൾ തയ്യാറാണെന്ന് കോൺഗ്രസ് സൂചനയും നൽകിയിരുന്നു. ഡിഎംകെയ്ക്ക് സാധാരണയായി ലഭിക്കുന്ന ദളിത്, ക്രിസ്ത്യൻ ന്യൂനപക്ഷ വോട്ടുകളിൽ വലിയ പങ്കും ഇത്തവണ വിജയ് നേടിയെന്നാണ് വിലയിരുത്തൽ. ഭരണ വിരുദ്ധ വികാരവും വിജയ്ക്ക് തുണയായെന്നും വിലയിരുത്തപ്പെടുന്നു. ടി വി കെക്ക് ഭൂരിപക്ഷം ഉറപ്പാക്കാൻ സഖ്യകക്ഷികളുടെ പിന്തുണ ആവശ്യമായി വരാനിടയുണ്ട്. ഈ സാഹചര്യത്തിൽ വിജയ്ക്ക് മുന്നിലുള്ള സാധ്യതകൾ നോക്കാം.
എഐഡിഎംകെയുമായി സഖ്യമുണ്ടാക്കുക എന്നതാണ് ആദ്യ വഴി. തെരഞ്ഞെടുപ്പിന് മുമ്പ് സഖ്യചർച്ചകൾ പരാജയപ്പെട്ടിരുന്നെങ്കിലും, ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ എഐഡിഎംകെ പിന്തുണ നൽകാനുള്ള ഒരു സാധ്യതയുണ്ട്. രണ്ട്, ബിജെപിയെ ആശയപരമായ ശത്രു എന്നാണ് വിജയ് വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാൽ, എഐഡിഎംകെ- ബിജെപി സഖ്യം പിളർക്കണമെന്ന് വിജയ് ആവശ്യപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ഇത് പ്രായോഗികമായി ബുദ്ധിമുട്ടായേക്കാം. അതല്ലെങ്കിൽ ഡിഎംകെ, എഐഡിഎംകെ തുടങ്ങിയ പ്രധാന പാർട്ടികളെ ഒഴിവാക്കി ചെറിയ കക്ഷികളുമായി സഖ്യം ഉണ്ടാക്കാൻ ടി വി കെക്ക് ശ്രമിക്കാം. പിഎംകെ, ഡിഎംഡികെ, വിസികെ പോലുള്ള കക്ഷികളുമായി ചേർന്ന് സ്വതന്ത്രമായ ഭരണരീതി രൂപപ്പെടുത്തുക എന്ന വഴി വിജയുടെ മുന്നിലുണ്ട്. ഇതൊന്നുമല്ലെങ്കിൽ സ്വതന്ത്രമായി സർക്കാർ രൂപീകരിച്ച് കോൺഗ്രസിന്റെ പുറത്ത് നിന്ന് കോൺഗ്രസിന്റെ പിന്തുണ തേടുക എന്നതും വിജയ്ക്ക് മുന്നിൽ ഒരു മാർഗമായി നിൽക്കുന്നു. കോൺഗ്രസ് ഇതിനകം തന്നെ പിന്തുണയ്ക്ക് തയ്യാറാണെന്ന് സൂചന നൽകിയത് പ്രതീക്ഷയാണ്.
വിജയുടെ മുന്നേറ്റം തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ മാറ്റത്തിന്റെ സൂചനയാണ്. എന്നാൽ, അദ്ദേഹത്തിന്റെ അടുത്ത നീക്കം — ദ്രാവിഡ പാർട്ടികളുമായി കൈകോർക്കുമോ, അതോ സ്വതന്ത്രമായി മുന്നേറുമോ എന്ന ചോദ്യം മുന്നിൽ നിൽക്കുകയാണ്. ഈ തീരുമാനം തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയെ രൂപപ്പെടുത്തുന്നതിൽ നിർണായകമാകും എന്നതിൽ തർക്കമില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam