
ദില്ലി: വിനയ് കുമാർ സക്സേന ദില്ലിയിലെ പുതിയ ലഫ്റ്റനന്റ് ഗവർണറാകും. ഇദ്ദേഹത്തിന്റെ നിയമനത്തിന് രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗാകാരം നൽകി. മുൻ ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാൽ രാജി വെച്ച ഒഴിവിലേക്കാണ് നിയമനം. അനിൽ ബൈജാലിന്റെ രാജി രാഷ്ട്രപതി അംഗീകരിച്ചു. നിലവിൽ ഖാദി & വില്ലേജ് ഇൻഡസ്ട്രിസ് കമ്മീഷൻ ചെയർമാനാണ് വിനയ് കുമാർ. വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ചയാണ് അനിൽ ബൈജാൽ രാജിവച്ചത്.
ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അനിൽ ബൈജാൽ കേന്ദ്ര കേഡറിൽ നിന്നും വിരമിച്ച ശേഷമാണ് ലെഫനൻ്റ് ഗവർണർ പദവിയിലേക്ക് എത്തിയത്. ഡൽഹിയുടെ 21-ാമത് ലഫ്റ്റനന്റ് ഗവർണറായിരുന്നു അനിൽ ബൈജാൽ. നജീബ് ജംഗിൻ്റെ അപ്രതീക്ഷിത ഹർജിയെ തുടർന്ന് 2016 ഡിസംബർ 31 ന് അദ്ദേഹം ചുമതലയേറ്റത്.
AGMUT (അരുണാചൽ പ്രദേശ്-ഗോവ-മിസോറാം, കേന്ദ്ര ഭരണ പ്രദേശം) കേഡറിൽ നിന്നുള്ള 1969 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ബൈജൽ. അടൽ ബിഹാരി വാജ്‌പേയി സർക്കാരിന്റെ കീഴിൽ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായിരിക്കെ, ജയിൽ മാന്വലിലെ എല്ലാ വ്യവസ്ഥകളും ലംഘിച്ചെന്ന് ആരോപിച്ച് കിരൺ ബേദിയെ ജയിൽ മേധാവി സ്ഥാനത്തു നിന്ന് അദ്ദേഹം നീക്കിയത് വലിയ വാർത്തയായിരുന്നു.
ഡൽഹി വികസന അതോറിറ്റിയുടെ ചെയർമാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ചീഫ് സെക്രട്ടറി, വാർത്ത വിനിമയ മന്ത്രാലയത്തിൽ അഡീഷണൽ സെക്രട്ടറി, ഇന്ത്യൻ എയർലൈൻസിന്റെ എംഡി, പ്രസാർ ഭാരതിയുടെ സി.ഇ.ഒ. ഗോവ വികസന കമ്മീഷണർ, നേപ്പാളിലെ ഇന്ത്യ എയ്ഡ് മിഷന്റെ ചുമതലയുള്ള കൗൺസിലർ. എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡിഡി ഭാരതിക്ക് തുടക്കമിട്ടതും അനിൽ ബൈജാലാണ്.
2006-ൽ നഗരവികസന മന്ത്രാലയത്തിന്റെ സെക്രട്ടറിയായാണ് അദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. വിരമിച്ച ശേഷം, മൻമോഹൻ സിംഗ് സർക്കാർ ആരംഭിച്ച 60,000 കോടി രൂപയുടെ ജവഹർലാൽ നെഹ്‌റു നാഷണൽ അർബൻ റിന്യൂവൽ മിഷന്റെ (ജെഎൻഎൻയുആർഎം) മേൽനോട്ട ചുമതല വഹിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam