
കൊല്‍ക്കത്ത: ബംഗാളിലെ പൂര്‍ബ ബര്‍ധമാന്‍ ജില്ലയിലെ ബിജെപി ഓഫിസിന് മുന്നില്‍ സംഘര്‍ഷം. ഇരു വിഭാഗങ്ങളും പരസ്പരം കല്ലെറിയുകയും നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീവെക്കുകയും ചെയ്തു. ഓഫിസില്‍ യോഗം നടക്കുമ്പോഴായിരുന്നു പുറത്ത് ആക്രമണം. ആക്രമണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍ ബിജെപി പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പറഞ്ഞു. യോഗത്തിനിടെ ഒരു വിഭാഗം ബിജെപി പ്രവര്‍ത്തകര്‍ പുറത്തിറങ്ങുകയും രണ്ട് മിനി ട്രക്കുകള്‍ക്ക് തീയിടുകയും ചെയ്‌തെന്ന് പൊലീസ് പറഞ്ഞു.
ഈയടുത്ത് ജെപി നദ്ദ ഉദ്ഘാടനം ചെയ്തതാണ് ഓഫിസ്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ തൃണമൂലാണെന്ന് ബിജെപി ആവര്‍ത്തിച്ചു. പാര്‍ട്ടിയില്‍ മേധാവിത്തത്തിനായി ബിജെപിയിലെ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലടിച്ചതാണെന്ന് ടിഎംസി ജില്ലാ പ്രസിഡന്റ് സ്വപന്‍ ദേബ്‌നാഥ് പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ബിജെപി നേതാവ് സമിക് ഭട്ടാചാര്യ പറഞ്ഞു. പാര്‍ട്ടിയില്‍ അച്ചടക്കം ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam