
ഗുവാഹത്തി: അസമിൽ വലതുപക്ഷ സംഘടനയായ രാഷ്ട്രീയ ബജ്‌റംഗ് ദൾ സംഘടിപ്പിച്ച ആയുധ പരിശീലന ക്യാമ്പിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ അന്വേഷണം ആരംഭിച്ച് പൊലീസ്. തോക്കുകളുടെ ഉപയോഗം, ആയോധന കലകൾ, അതിജീവന പരിശീലനങ്ങള്‍ എന്നിവയിൽ ഏര്‍പ്പെടുന്ന 350 യുവാക്കളുടെ വീഡിയോയാണ് പുറത്ത് വന്നത്. മുസ്ലീം പുരുഷന്മാർ ഹിന്ദു സ്ത്രീകളെ വിവാഹത്തിലൂടെ മതം മാറ്റാൻ പ്രേരിപ്പിക്കുന്നുവെന്ന് ആരോപിച്ച് കൊണ്ട് 'ലവ് ജിഹാദ്' ചെറുക്കുന്നതിനാണ് യുവാക്കളെ പരിശീലിപ്പിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അസമിലെ സീനിയര്‍ പൊലീസ് ഓഫീസറായ ജി പി സിംഗ് അറിയിച്ചു. ക്യാമ്പിന്‍റെ സംഘാടകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്ക് കത്ത് അയച്ചിരുന്നു. വിഷയത്തിൽ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധം ഉയര്‍ത്തുന്നുണ്ട്.
സംസ്ഥാനത്ത് ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിൽ സമാധാനപരമായ സഹവർത്തിത്വമാണ് ആഗ്രഹിക്കുന്നതെന്ന് 'ലവ് ജിഹാദിന്റെ' കടുത്ത വിമർശകൻ കൂടിയായ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. എന്നാല്‍, ജിഹാദും നിർബന്ധിത മതപരിവർത്തനവും പോലുള്ള പ്രശ്നങ്ങളാണ് സംഘർഷങ്ങൾ സൃഷ്ടിക്കുന്നതെന്നും ഹിമന്ത ബിശ്വ ശർമ്മ കൂട്ടിച്ചേര്‍ത്തു.
കൂടാതെ, എല്ലാ വിഭാഗങ്ങള്‍ക്കും നിയമപരമായി വിവാഹപ്രായം നിശ്ചയിക്കുകയും ഒന്നിലധികം വിവാഹങ്ങൾ തടയുകയും ചെയ്യും. ഇതിനായി കൂടുതൽ നിയമനിർമ്മാണങ്ങള്‍ കൊണ്ട് വരുമെന്നും ജാമ്യം ലഭിക്കാത്ത കുറ്റകകൃത്യമായി കണക്കാക്കി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗോലാഘട്ടിൽ 25 കാരനായ മുസ്ലീം യുവാവ് ഹിന്ദുവായ ഭാര്യയെയും മാതാപിതാക്കളെയും കൊലപ്പെടുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam