
മുംബൈ: കഴിച്ച ഭക്ഷണത്തിന്‍റെ ബില്ലടയ്ക്കാൻ ആവശ്യപ്പെട്ടതിന് ഹോട്ടൽ ജീവനക്കാരനോട് കൊടും ക്രൂരത. ബില്ലുമായെത്തിയ വെയ്റ്ററെ കാറിന്‍റെ ഡോറിൽ തൂക്കിയിട്ട് യുവാക്കൾ ചീറിപ്പാഞ്ഞത് ഒരു കിലോമീറ്ററിലധികം. ഒടുവിൽ ആളൊഴിഞ്ഞ സ്ഥലത്ത് വാഹനം നിത്തി യുവാവിനെ ക്രൂരമായി തല്ലിച്ചതച്ച് പണവും തട്ടിയെടുത്തു. മഹാരാഷ്ട്രയിലെ ജില്ലയിലെ മെഹ്‌കർ-പണ്ഡർപൂർ പാൽഖി ഹൈവേയിലെ റോഡരികിലുള്ള ഹോട്ടലിലാണ് സംഭവം.
കഴിഞ്ഞ ശനിയാഴ്ച നടന്ന ആക്രമണത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച വൈകിട്ടാണ് കാറിലെത്തിയ മൂന്നംഗ സംഘം ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. കാർ ഹോട്ടലിന് പുറത്തിട്ട് യുവാക്കൾ ഭക്ഷണം കഴിച്ചു. കൈ കഴുകി മടങ്ങവേ വെയ്റ്റർ ബില്ലുമായെത്തി പണമടക്കാൻ ആവശ്യപ്പെട്ടു. തങ്ങൾ കാറിലുണ്ടാകുമെന്നും യുപിഐ ക്യുആർ കോഡ് സ്കാനർ കാറിനടുത്തേക്ക് കൊണ്ടുവരാൻ യുവാക്കൾ വെയിറ്ററോട് ആവശ്യപ്പെട്ടു.
എന്നാൽ ഹോട്ടലിലെത്തിയ മൂന്ന് പേരും ഭക്ഷണം കഴിച്ച് കാറിൽ കയറിയതോടെ ഡ്രൈവിംഗ് സീറ്റിലിരുന്ന യുവാവ് വേഗത്തിൽ കാർ മുന്നോട്ടെടുത്തു. ഇവരെ തടയാൻ ശ്രമിച്ച ഹോട്ടൽ ജീവനക്കാരെ കാറിന്‍റെ ഡോറിൽ തൂക്കിയിട്ടാണ് കാർ പാഞ്ഞത്. ഏകദേശം ഒരു കിലോമീറ്ററോളം ഹോട്ടൽ ജീവനക്കാരനെ വലിച്ചിഴച്ച് കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിയും മർദ്ദിച്ച് അവശനാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കൈവശമുണ്ടായിരുന്ന 11500 രൂപ അക്രമികൾ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി.
ഒരു രാത്രി മുഴുവൻ യുവാക്കൾ ഹോട്ടൽ ജീവനക്കാരനെ കാറിൽ പൂട്ടിയിട്ടു. പിന്നീട് ഞായറാഴ്ച രാവിലെയാണ് വിട്ടയച്ചത്. തുടർന്ന് ഹോട്ടൽ ജീവനക്കാരൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഹോട്ടലിന് മുന്നിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും യുവാവിനെ കാറിൽ വലിച്ചിഴച്ച് കൊണ്ട് പോകുന്നതും ഒരു ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. മറ്റൊരു ക്യാമറയിൽ കാറിന്‍റെ ഡോർ തുറന്നിട്ട് ഹോട്ടൽ ജീവനക്കാരനെ കൊണ്ടുപോകുന്നതും കാണാം. വീഡിയോ പരിശോധിച്ച് പ്രതികൾക്കായി അന്വേഷണം വ്യാപിപ്പിച്ചതായി പൊലീസ് അറിയിച്ചു.
Read More : ജന്മദിനം ആഘോഷിക്കാൻ രണ്ട് നര്‍ത്തകിമാരെ തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; 8 പേർ പിടിയിൽ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam