
മുംബൈ: ആള്‍ക്കൂട്ട കൊലപാതകങ്ങളടക്കമുള്ള വിഷയങ്ങളില്‍ പ്രധാനമന്ത്രിക്ക് കത്തയച്ച വിദ്യാര്‍ത്ഥികളെ കോളേജില്‍ നിന്ന് പുറത്താക്കി. വര്‍ധയിലെ എംജി അന്താരാഷ്ട്രീയ ഹിന്ദി വിദ്യാലയത്തിലെ ആറ് വിദ്യാര്‍ത്ഥികളെയാണ് കേളേജില്‍ നിന്ന് പുറത്താക്കിയത്. രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങള്‍, കശ്മീര്‍ വിഷയം, ബലാത്സംഗ കേസുകളില്‍ പ്രതിയാകുന്ന രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കുന്നു തുടങ്ങിയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കത്ത്.
എന്നാല്‍ ധര്‍ണ സംഘടിപ്പിച്ചതും നീതിന്യായ വ്യവസ്ഥയ്ക്ക് വിരുദ്ധമായും, അസംബ്ലി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായും പ്രവര്‍ത്തിച്ചെന്നും കാണിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. രജിസ്ട്രാര്‍ ഒക്ടോബര്‍ ഒമ്പതിന് പുറത്തിറക്കിയ ഉത്തരവില്‍ 2019ലെ അസംബ്ലി തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നും ജൂഡീഷ്യല്‍ നടപടികളില്‍ ഇടപെട്ടെന്നുമാണ് ആരോപണം.
അതേസമയം 100ലധികം കുട്ടികള്‍ ധര്‍ണയില്‍ പങ്കെടുത്തെന്നും അതില്‍ ദളിത് ഒബിസി വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാത്രമാണ് സര്‍വകലാശാല നടപടിയെടുത്തതെന്ന് പുറത്താക്കപ്പെട്ട വിദ്യാര്‍ത്ഥികളിലൊരാളായ ചന്ദന്‍ സരോജ് പറഞ്ഞു. ധര്‍ണയ്ക്ക് നിരവധി ഉയര്‍ന്ന ജാതിക്കാരായ വിദ്യാര്‍ത്ഥികളും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ക്കെതിരെയൊന്നും ഇല്ലാത്ത നടപടിയാണ് ഞങ്ങള്‍ക്കെതിരെ ഉണ്ടായിരിക്കുന്നത്- ചന്ദന്‍ പറയുന്നു.
ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ പ്രതിഷേധം തീര്‍ക്കുമെന്ന് വിദ്യാര്‍ത്ഥി സംഘടനയായ ഐസ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിക്ക് കത്തെഴുതുന്ന കാര്യത്തില്‍ അനുമതി ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയ അപേക്ഷയില്‍ ഡേറ്റില്ലെന്ന് കാണിച്ച് അത് നിരസിക്കുകയായിരുന്നു അധികൃതര്‍. എന്നാല്‍ അപ്പോഴൊന്നും അവര്‍ പെരുമാറ്റച്ചട്ടത്തെ കുറിച്ച് പറഞ്ഞിരുന്നില്ലെന്നും. പെരുമാറ്റച്ചട്ടത്തിന്‍റെ പേരില്‍ എങ്ങനെയാണ് വിദ്യാര്‍ത്ഥികളെ പുറത്താക്കാനാവുകയെന്നും വിദ്യാര്‍ത്ഥികള്‍ ചോദിച്ചു. ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് വിദ്യാര്‍ത്ഥികള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam