
ലക്ക്നൗ: ഉത്തർപ്രദേശിലെ ബുന്ദേൽഖണ്ഡ് മേഖലയിലുള്ള മഹോബ ജില്ലയിലെ മുധാര ഗ്രാമത്തിൽ കടുത്ത ജലക്ഷാമം കാരണം യുവാക്കൾക്ക് വിവാഹം ആലോചിക്കാൻ പോലും കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതായി റിപ്പോർട്ട്. ഗ്രാമത്തിലെ വരണ്ട പൈപ്പുകളും കുടിവെള്ള ക്ഷാമവും കാരണം ഇവിടേക്ക് തങ്ങളുടെ പെൺമക്കളെ വിവാഹം കഴിച്ചയക്കാൻ മറ്റ് ഗ്രാമങ്ങളിലുള്ളവർ മടിക്കുന്നതാണ് യുവാക്കളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഗ്രാമത്തിൽ നിലനിൽക്കുന്ന കടുത്ത കുടിവെള്ള ക്ഷാമം കാരണം ഇവിടുത്തെ യുവാക്കൾക്ക് വിവാഹാലോചനകൾ വരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. വെള്ളമില്ലാത്ത ഒരു ഗ്രാമത്തിലേക്ക് പെൺമക്കളെ അയച്ചാൽ അവർ കഷ്ടപ്പെടുമെന്ന ഭയമാണ് മറ്റ് ഗ്രാമങ്ങളിലുള്ളവർക്ക്. കുടിവെള്ളത്തിനായി ഗ്രാമത്തിലെ സ്ത്രീകൾക്കും കുട്ടികൾക്കും ദിവസേന കിലോമീറ്ററുകളോളം ദൂരം നടക്കേണ്ടി വരുന്നുണ്ട്. കടുത്ത ചൂടിൽ ദീർഘദൂരം നടന്ന് വെള്ളം ചുമക്കേണ്ടി വരുന്നത് ഗ്രാമവാസികളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
ഗ്രാമത്തിലെ ജലക്ഷാമം പരിഹരിക്കാൻ സർക്കാർ ലക്ഷ്യമിട്ട് നടപ്പിലാക്കിയ ഹർ ഘർ ജൽ പദ്ധതി പ്രകാരം പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതിലൂടെ ഇതുവരെ വെള്ളം വന്നിട്ടില്ലെന്ന് ഗ്രാമവാസികൾ ആരോപിക്കുന്നു. ജനങ്ങൾ ഇപ്പോഴും കുടിവെള്ളത്തിനായി ടാങ്കറുകളെയും ദൂരെയുള്ള കിണറുകളെയുമാണ് ആശ്രയിക്കുന്നത്. ഗ്രാമത്തിലെ ജലക്ഷാമത്തെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പൈപ്പ് ലൈനുകളിലെ തകരാറുകൾ പരിഹരിച്ച് എത്രയും വേഗം ശുദ്ധജല വിതരണം പുനഃസ്ഥാപിക്കുമെന്നും താൽക്കാലികമായി ടാങ്കറുകൾ വഴി വെള്ളം എത്തിക്കുമെന്നും അധികൃതർ ഉറപ്പുനൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam