
ദില്ലി: ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനിലെ ആരാധാനാലയങ്ങൾ തകർത്തുവെന്ന പാക് സൈന്യത്തിന്റെ ആരോപണം വ്യാജമാണെന്ന് ഇന്ത്യൻ സൈന്യം. ഇന്ത്യ ഒരു സെക്കുലർ രാഷ്ട്രമാണ്. ഇന്ത്യൻ ആർമി അതിൻ്റെ രാഷ്ട്രത്തിൻ്റെ പ്രത്യയശാസ്ത്രത്തോടും ഭരണഘടനയോടും അങ്ങേയറ്റം നീതിപുലർത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഒരു മതത്തിൻ്റെയും ആരാധനാലയങ്ങളും ഒരുകാലത്തും ഞങ്ങൾ ഉന്നംവയ്ക്കുകയില്ലെന്നും സൈന്യം അറിയിച്ചു. വെടിനിർത്തൽ സംബന്ധിച്ച വാർത്താസമ്മേളനത്തിലായിരുന്നു വിശദീകരണം. ഇന്ത്യ പ്രത്യാക്രമണം നടത്തിയത് ഭീകരകേന്ദ്രങ്ങളിൽ മാത്രമാണ്. അതിർത്തി കാക്കാൻ സർവസജ്ജമെന്നും ജാഗ്രതയോടെ തുടരുമെന്നും സൈന്യം കൂട്ടിച്ചേർത്തു. എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനത്തോടെ കാണുന്ന രാജ്യമാണ് ഇന്ത്യ. ആരാധനാലയങ്ങൾ ആക്രമിച്ചുവെന്ന പ്രചാരണത്തെ ഇന്ത്യ ശക്തമായി അപലപിക്കുന്നുവെന്നും സംയുക്ത വാർത്താ സമ്മേളനത്തിൽ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
പാകിസ്ഥാനുമായുള്ള വെടിനിർത്തൽ സൈന്യം നടപ്പാക്കുമെന്ന് വാർത്താസമ്മേളനത്തിൽ വിശദമാക്കി പ്രതിരോധ മന്ത്രാലയം. പഹൽഗാമിലെ ആക്രമണത്തിന് ശേഷം സംയമനത്തോടെയും ഉത്തരവാദിത്തത്തോടെയും മാത്രമാണ് ഇന്ത്യ തിരിച്ചടിച്ചതെന്ന് വിവിധ സേനകളുടെ വാര്‍ത്താസമ്മേളനത്തിൽ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എസ് 400, ബ്രഹ്മോസ് മിസൈൽ അടക്കം എല്ലാം സുരക്ഷിതമെന്ന് കേണല്‍ സോഫിയ ഖുറേഷി പറഞ്ഞു.
ഇതെല്ലാം തകർത്തെന്ന് പാകിസ്ഥാൻ വ്യാജപ്രചാരണം നടത്തുകയാണ്. അതിർത്തിയിലെ എല്ലാ വിമാനത്താവളങ്ങളും സുരക്ഷിതമാണ്. ഇന്ത്യൻ സൈന്യം പാകിസ്ഥാന് ശക്തമായ തിരിച്ചടിയാണ് നൽകിയത്. നാല് വ്യോമസേനാ താവളങ്ങൾക്ക് നേരെ ശക്തമായ പ്രത്യാക്രമണം നടത്തി. പാകിസ്ഥാന്‍റെ എയർ ഡിഫൻസ്, റഡാർ സംവിധാനങ്ങൾ നിർവീര്യമാക്കാൻ കഴിഞ്ഞുവെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. നിയന്ത്രണരേഖയ്ക്ക് സമീപം പാക് പ്രതിരോധ സംവിധാനങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകി. അവരുടെ പ്രതിരോധ സംവിധാനങ്ങൾക്ക് ഏറ്റത് വലിയ തിരിച്ചടിയെന്നും ഇനിയും ഏത് സാഹചര്യത്തിനും സജ്ജമെന്നും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam