
ദില്ലി: വനിതാ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പശ്ചിമബംഗാളില്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാരെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രശ്നം പരിഹരിക്കാനുള്ള അവസാന ശ്രമമെന്ന നിലയ്ക്കാണ് മമത ബാനര്‍ജി ഡോക്ടര്‍മാരെ കണ്ടത്. ഡോക്ടര്‍മാരുടെ ആവശ്യങ്ങള്‍ പഠിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മമത ഉറപ്പ് നൽകി. മുഖ്യമന്ത്രി എന്ന നിലയിലല്ല, ദീദി എന്ന നിലയിലാണ് താന്‍ അഭ്യര്‍ത്ഥിക്കുന്നതെന്നും പറഞ്ഞാണ് മമത സമരവേദിയില്‍ നിന്ന് മടങ്ങിയത്. സുതാര്യമായ നടപടിയാണ് വേണ്ടതെന്നും, ഉന്നയിച്ച ആവശ്യങ്ങളില്‍ പരിഹാരമില്ലാതെ പിന്നോട്ടിെല്ലന്നും ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
നേരത്തെ, ഡോക്ടർമാരുടെ സമരം ഒത്തുതീർപ്പാകാത്തതിനെ തുടർന്ന് രാജി വയ്ക്കാൻ തയ്യാറെന്ന പ്രഖ്യാപനവുമായി മമത ബാനർജി രംഗത്തെത്തിയിരുന്നു. സമരം ഒത്തുതീർപ്പാക്കാനായി ഡോക്ടർമാരെ നിരന്തരം ചർച്ചയ്ക്ക് വിളിച്ചിട്ടും അവർ ചർച്ചക്ക് എത്താത്തതിനെ തുടർന്നാണ് മമത, രാജിക്കും തയ്യാറാണെന്ന് പ്രതികരിച്ചത്. ഡോക്ടർമാരെ മുഖ്യമന്ത്രി ചർച്ചക്ക് വിളിച്ചിരുന്നു. രണ്ട് മണിക്കൂറിലേറെ മുഖ്യമന്ത്രി കാത്തിരിന്നിട്ടും ഡോക്ടർമാർ ചർച്ചക്ക് എത്തിയില്ല. പിന്നാലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മമത രാജി സന്നദ്ധത അറിയിച്ചത്. ജനങ്ങളുടെ താൽപര്യം കണക്കിലെടുത്ത് രാജിക്ക് തയ്യാറാണെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
അതേസമയം, പ്രതിഷേധം തണുപ്പിക്കാനുള്ള ശ്രമങ്ങളുടെ കൂടി ഭാഗമായി ബലാൽസംഗ കേസ് പ്രതികൾക്ക് വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്ന നിയമ ഭേദഗതി നേരത്തെ ബംഗാൾ സർക്കാർ പാസാക്കിയിരുന്നു. 'അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024' സെപ്തംബർ 3 ന് നിയമസഭയിൽ അവതരിപ്പിച്ച് മമത സർക്കാർ പാസാക്കിയെടുത്തിരുന്നു. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ്'അപരാജിത വുമൺ ആൻഡ് ചൈൽഡ് ബിൽ 2024' പാസാക്കിയത്. ബലാത്സംഗ കേസ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയും, ഇര കൊല്ലപ്പെട്ടാൽ വധശിക്ഷയും ഉറപ്പാക്കുന്നതാണ് നിയമ ഭേദഗതി. ബിൽ പാസാക്കി ഗവർണർക്ക് അയച്ചു നൽകിയിട്ടുണ്ട്. ഗവർണർ ഒപ്പിട്ടില്ലെങ്കിൽ രാജ്ഭവന് മുന്നിൽ സമരമിരിക്കുമെന്നടക്കം മമത നേരത്തെ പ്രഖ്യാപിച്ചിരിട്ടുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam