രാജ്യത്ത് ഇതാദ്യമായാണ് പെഗാസസില്‍ ഒരു സംസ്ഥാനം അന്വേഷണം പ്രഖ്യാപിക്കുന്നത്. പെഗാസസില്‍ കേന്ദ്രം അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്നാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറയുന്നത്.
കൊല്‍ക്കത്ത: പെഗാസസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് പശ്ചിബംഗാള്‍ സര്‍ക്കാര്‍. അനധികൃത ഹാക്കിംഗ്, ഫോൺ ചോർത്തൽ, നിരീക്ഷണം എന്നിവയായിരിക്കും അന്വേഷിക്കുക. മുൻ സുപ്രീംകോടതി ജഡ്ജി മദൻ ബി ലോക്കൂർ, കൊൽക്കത്ത ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ജ്യോതിർമയ് ഭട്ടാചാര്യ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല. രാജ്യത്ത് ഇതാദ്യമായാണ് പെഗാസസില്‍ ഒരു സംസ്ഥാനം അന്വേഷണം പ്രഖ്യാപിക്കുന്നത്. പെഗാസസില്‍ കേന്ദ്രം അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.
അതേസമയം പെഗാസസ് വിവാദത്തിൽ ദി വയര്‍ കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുകയാണ്. മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെയും പ്രധാനമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരുടെയും ഫോണുകൾ ചോർത്തപ്പെട്ടതായി ദി വയർ റിപ്പോർട്ട് ചെയ്യുന്നു. മുതിർന്ന ഇഡി ഉദ്യോഗസ്ഥനായ രാജേശ്വർ സിംഗ്, മുൻ ഐഎഎസ് ഉദ്യോഗസ്ഥനും അരവിന്ദ് കെജ്‍രിവാളിന്റെ പിഎയുമായ വി കെ ജെയ്ൻ, നിതി ആയോഗിലെ ഉന്നത ഉദ്യോഗസ്ഥൻ, പിഎംഒയിലെ ഉദ്യോഗസ്ഥൻ എന്നിവരുടെ ഫോണുകൾ നിരീക്ഷണത്തില്‍ ആയിരുന്നുവെന്നും പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.