
ചെന്നൈ/ദില്ലി: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 152 മണ്ഡലങ്ങളിൽ ആണ് മറ്റന്നാൾ വോട്ടെടുപ്പ്. ഇത്രയും മണ്ഡലങ്ങളിൽ എസ്ഐആർ നടപടികൾക്ക് ശേഷം 3.22 ലക്ഷം വോട്ടർമാരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി. ഇന്ന് കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ വിവിധയിടങ്ങളിൽ റാലി നടക്കും. ദില്ലി മുഖ്യമന്ത്രി രേഖ ഗുപ്ത അടക്കം വനിതാ നേതാക്കളും സംസ്ഥാനത്ത് ഉണ്ട്. അവസാന ദിവസവും കേന്ദ്ര ഏജൻസികളുടെ ദുരുപയോഗം എന്ന ആരോപണം ടിഎംസി ശക്തമായി പ്രചരണങ്ങളിൽ ഉന്നയിക്കുന്നുണ്ട്. പ്രധാനമന്ത്രി റാലിക്കിടെ തെരുവിൽ ഇറങ്ങി ജാൽമുരി കഴിച്ചത് നാടകമാണെന്ന് മമത ബാനർജി പറഞ്ഞു. വോട്ടെടുപ്പിന് തൊട്ട് മുൻപ് ടിഎംസി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്നും മമത മുന്നറിയിപ്പ് നൽകി. 23നാണ് ബംഗാളിലെ ആദ്യഘട്ട വോട്ടെടുപ്പും തമിഴ്നാട്ടിലെ വോട്ടെടുപ്പും നടക്കുന്നത്. 29നാണ് ബംഗാളിലെ രണ്ടാം ഘട്ട വോട്ടെടുപ്പ്. അസമിലും പുതുച്ചേരിയിലും കേരളത്തിലും ഏപ്രിൽ ഒന്‍പതിന് വോട്ടെടുപ്പ് പൂര്‍ത്തിയായിരുന്നു.
തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിലെ പരസ്യപ്രചാരണവും ഇന്ന് അവസാനിക്കും. തമിഴ്നാട്ടിൽ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും വിജയ് നയിക്കുന്ന ടിവികെയും ഒരുപോലെ ആത്മവിശ്വാസമാണ് പ്രകടിപ്പിക്കുന്നത്. തമിഴ്നാട്ടിൽ ശക്തമായ ത്രികോണ പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. അതിനിടെ വോട്ടിനായി പണം നൽകാനൊരുങ്ങിയെന്ന പരാതിയിൽ ആലങ്കുളത്തെ എഐഎഡിഎംകെ സ്ഥാനാർത്ഥിക്കെതിരെ തെങ്കാശി പൊലീസ് കേസെടുത്തു. തമിഴ്നാട്ടിൽ ഇതുവരെ 1212.74 കോടി രൂപയുടെ പണവും മറ്റ് സമ്മാനങ്ങളും പിടിച്ചെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam