'കനയ്യ ലാലിനെക്കുറിച്ച് എന്താണ് മിണ്ടാത്തത്'; വാദത്തിനിടെ ഹർജിക്കാരോട് സുപ്രീം കോടതി

By Web TeamFirst Published Apr 16, 2024, 7:42 PM IST
Highlights

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) വനിതാ വിഭാഗം സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കഴിഞ്ഞ വർഷം ജൂലൈയിൽ കോടതി കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര, ഒഡീഷ, ബീഹാർ, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിൽ നിന്നും പ്രതികരണം തേടിയിരുന്നു.

ദില്ലി: ആൾക്കൂട്ടക്കൊലപാതകങ്ങൾക്കെതിരെയുള്ള ഹർജി പരി​ഗണിക്കുന്നതിനിടെ രാജസ്ഥാനിൽ കൊല്ലപ്പെട്ട കനയ്യ ലാലിനെ എന്തുകൊണ്ടാമ് പരാതിക്കാർ പരാമർശിക്കാതിരുന്നതെന്ന് സുപ്രീം കോടതി ജഡ്ജി. പശു സംരക്ഷകർ തല്ലിക്കൊന്നതുൾപ്പെടെ ന്യൂനപക്ഷങ്ങൾക്കെതിരായ അക്രമങ്ങളിൽ ഇരകളുടെ കുടുംബങ്ങൾക്ക് അടിയന്തര ഇടക്കാല സാമ്പത്തിക സഹായം തേടിയാണ് ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബി ആർ ഗവായ്, ജസ്റ്റിസ് അരവിന്ദ് കുമാർ, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരി​ഗണിച്ചത്.

ഇത്തരം കേസുകൾ അവതരിപ്പിക്കുമ്പോൾ സെലക്ടീവ് ആയിരിക്കരുതെന്നും എന്തുകൊണ്ടാണ് കനയ്യ ലാലിനെ വിട്ടുകളഞ്ഞതെന്നും കോടതി ചോദിച്ചു. 2022 ജൂണിലാണ് രാജസ്ഥാനിലെ ഉദയ്പൂരിൽ പട്ടാപ്പകൽ തയ്യൽക്കാരൻ കനയ്യ ലാലിനെ കടയ്ക്ക് മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയത്. പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് പരാമർശം നടത്തിയ മുൻ ഭാരതീയ ജനതാ പാർട്ടി വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ച സോഷ്യൽ മീഡിയ പോസ്റ്റ് ഷെയർ ചെയ്തതിന് പിന്നാലെയാണ് കനയ്യ ലാലിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

കനയ്യ ലാലിനെ പരാമർശിച്ചില്ലെന്ന് ഹരജിക്കാരെ പ്രതിനിധീകരിച്ച അഭിഭാഷകൻ നിസാം പാഷ  സമ്മതിച്ചു. മുസ്ലീങ്ങളെ ആൾക്കൂട്ടക്കൊലകൾ മാത്രമാണ് പൊതുതാൽപര്യ ഹരജിയിൽ എടുത്തുകാണിക്കുന്നതെന്ന് ഗുജറാത്ത് സംസ്ഥാനത്തിൻ്റെ അഭിഭാഷകൻ പറഞ്ഞു. ഇത് മുസ്ലീങ്ങളെ ആൾക്കൂട്ടക്കൊലപാതകങ്ങൾ മാത്രമാണെന്ന് മുതിർന്ന അഭിഭാഷക അർച്ചന പഥക് ദവെ പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളും ഉണ്ടെങ്കിൽ അത് സെലക്ടീവായതല്ലെന്ന് നിങ്ങൾ ഉറപ്പാക്കണമെന്നും കോടതി  പറഞ്ഞു. മുസ്‌ലിംകളെ മാത്രമാണ് തല്ലിക്കൊന്നതെന്ന് വസ്തുതാപരമായ കാര്യമാണ് അവതരിപ്പിച്ചെന്ന് അഡ്വക്കേറ്റ് പാഷ പ്രതികരിച്ചു. കോടതിയിൽ ജാഗ്രത പാലിക്കണമെന്നും ജസ്റ്റിസ് ഗവായ് മറുപടി നൽകി.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) വനിതാ വിഭാഗം സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ കഴിഞ്ഞ വർഷം ജൂലൈയിൽ കോടതി കേന്ദ്ര സർക്കാർ, മഹാരാഷ്ട്ര, ഒഡീഷ, ബീഹാർ, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ ആറ് സംസ്ഥാനങ്ങളിൽ നിന്നും പ്രതികരണം തേടിയിരുന്നു. ഇന്നത്തെ വാദം കേൾക്കലിൽ, ഇതുവരെ ഹരിയാനയും മധ്യപ്രദേശും മാത്രമാണ് മറുപടി നൽകിയതെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് മൊഴി നൽകാൻ ആറാഴ്ചത്തെ സമയം കോടതി അനുവദിച്ചു. 

click me!