
ഭോപ്പാൽ: മധ്യപ്രദേശിൽ ബലാത്സംഗക്കേസിൽ മുൻ കൗൺസിലറെ കുറ്റവിമുക്തനമാക്കി കോടതി. മതിയായി തെളിവുകളുടെ അഭാവത്തിലാണ് കുറ്റവിമുക്തനാക്കിയത്. ഷഫീഖ് അൻസാരി എന്നയാളെയാണ് വെറുതെവിട്ടത്. ഇയാൾക്കെതിരെ പരാതി നൽകിയപ്പോൾ തന്നെ വീട് പൊളിച്ചുനീക്കിയിരുന്നു. ഷഫീഖ് അൻസാരി നിരപരാധിയാണെന്ന് ഇപ്പോൾ തെളിയിക്കപ്പെട്ടെങ്കിലും ഇപ്പോൾ വീടില്ലാത്ത അവസ്ഥയാണ്. 2021 മാർച്ചിലാണ് സംഭവം. ഇയാൾക്കെതിരെ അയൽവാസിയായ സ്ത്രീ പരാതി നൽകി 10 ദിവസത്തിനുള്ളിൽ അദ്ദേഹത്തിന്റെ വീട് ഭരണകൂടം പൊളിച്ചു.
എന്റെ കഠിനാധ്വാനം കൊണ്ട് 4,000 ചതുരശ്ര അടി സ്ഥലത്ത് ഞാൻ വീട് നിർമ്മിച്ചു. ഇപ്പോൾ, അവിടെ അവശിഷ്ടങ്ങൾ മാത്രമേയുള്ളൂ. ഞങ്ങൾ എന്റെ സഹോദരന്റെ വീട്ടിലാണ് താമസിക്കുന്നതെന്ന് അൻസാരി (58) പറഞ്ഞു. ഞങ്ങളുടെ കൈവശം എല്ലാ രേഖകളും ഉണ്ടായിരുന്നു. അനുമതിയില്ലാതെയാണ് വീട് നിർമ്മിച്ചതെന്ന് ആരോപിക്കപ്പെട്ടു. പക്ഷേ രേഖകൾ കാണിക്കാനോ എന്തെങ്കിലും പറയാനോ ഞങ്ങൾക്ക് അവസരം നൽകിയില്ല. എനിക്ക് ഏഴ് പേരടങ്ങുന്ന ഒരു കുടുംബമുണ്ട്. എല്ലാം കഷ്ടപ്പെട്ടു. ഞാൻ മൂന്ന് മാസം ജയിലിൽ പോയെന്നും അദ്ദേഹം പറഞ്ഞു. സാരംഗ്പൂർ സിവിൽ ബോഡിയുടെ മുൻ കോർപ്പറേറ്ററായിരുന്നു അൻസാരി പറഞ്ഞു.
2021 മാർച്ച് 4 ന് സ്ത്രീ നൽകിയ പരാതി പ്രകാരം, മകന്റെ വിവാഹത്തിന് സഹായം വാഗ്ദാനം ചെയ്ത് അൻസാരി 2021 ഫെബ്രുവരി 4 ന് വീട്ടിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. എന്നാൽ, പരാതിക്കാരിയുടെയും ഭർത്താവിന്റെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് രാജ്ഗഡ് ജില്ലയിലെ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി ചിത്രേന്ദ്ര സിംഗ് സോളങ്കി കണ്ടെത്തി. വീടിന് സമീപം ഒരു പോലീസ് സ്റ്റേഷൻ ഉണ്ടെങ്കിലും, അവർ ഉടൻ റിപ്പോർട്ട് ചെയ്തില്ലെന്ന് കോടതി നിരീക്ഷിച്ചു. മകന്റെ വിവാഹം കഴിഞ്ഞ് 15 ദിവസത്തേക്ക്, അവർ ഭർത്താവിനെയോ ആരെയെങ്കിലും കുറ്റകൃത്യത്തെക്കുറിച്ച് അറിയിച്ചിട്ടില്ല. ഈ കാലതാമസത്തിന് ഒരു കാരണവും നൽകിയിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പരാതിക്കാരിയുടെ സാമ്പിളുകളിൽ മനുഷ്യ ബീജം കണ്ടെത്തിയില്ല. ക്ലിനിക്കൽ, ശാസ്ത്രീയ തെളിവുകൾ പ്രകാരം ബലാത്സംഗം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ലെന്ന് ഉത്തരവിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam