
ബെംഗലൂരു: തന്‍റെ സഹയാത്രികരുമായി ഭാരത് ജോഡോ യാത്രയുടെ പ്രയാസങ്ങളും കടമ്പകളും പങ്കുവച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസ് തന്നെ പുറത്തുവിട്ട "വാട്ട്സ് അപ് യാത്രീസ്?" എന്ന വീഡിയോയിലാണ് ഇത്തരം കാര്യങ്ങള്‍ രാഹുല്‍ ഗാന്ധിയും സഹയാത്രികരും തമ്മില്‍ പങ്കുവയ്ക്കുന്നത്. ദിവസവും 20 കിലോമീറ്ററോളം സഞ്ചരിക്കുന്നതിനാല്‍ കാലില്‍ പൊള്ളല്‍ വരാനുള്ള സാധ്യതകളും, സൂര്യാഘാതം ഏല്‍ക്കാതിരിക്കാന്‍ സണ്‍ ക്രീം ഉപയോഗിക്കുന്നതും, യാത്ര ഇടവേള എങ്ങനെ ചിലവഴിക്കുന്നു ഇത്തരം കാര്യങ്ങള്‍ എല്ലാം ഈ വീഡിയോയിലുണ്ട്.
കോണ്‍ഗ്രസ് ദേശീയ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും മറ്റ് യാത്രികരും വോട്ട് ചെയ്ത കർണാടകയിലെ അവരുടെ ക്യാമ്പ്‌സൈറ്റിൽ സായാഹ്ന സംഭാഷണത്തിലാണ് യാത്രികരുടെ ചോദ്യങ്ങൾക്ക് രാഹുല്‍ ഗാന്ധി മറുപടി നല്‍കുന്നത്. ആരോഗ്യം സുഖമായിരിക്കുന്നോ എന്ന്, എല്ലാവരും മാർച്ചിൽ നടക്കുന്നുണ്ടോ? 'ഭാരത് ജോഡോ യാത്രയില്‍' നടക്കുന്ന പാർട്ടി പ്രവർത്തകരോട് രാഹുൽ ഗാന്ധി ചോദിക്കുന്നു. "100 ശതമാനം" എന്ന് യാത്രികര്‍ ഒരേ സ്വരത്തിൽ മറുപടി പറയുന്നത് വീഡിയോയിലുണ്ട്.
ദിവസം ഇത്രയും നേരം നടക്കുമ്പോൾ ചില പ്രശ്നങ്ങളുണ്ടാകും, തുടക്കത്തിൽ കാലില്‍ പൊള്ളി കുമിളകള്‍ പോലെ വരും ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പറയുന്നു. "എല്ലാവർക്കും കുമിളകൾ വന്നിട്ടുണ്ടോ?" രാഹുല്‍ ഗാന്ധി സഹയാത്രികരോട് ചോദിച്ചു. "എനിക്ക് വന്നിട്ടില്ല" കൂട്ടത്തിലെ ഒരു വനിത പ്രവര്‍ത്തക മറുപടി പറഞ്ഞു. എനിക്കും വന്നിട്ടില്ല എന്നാണ് രാഹുലും ഇത് ഏറ്റുപിടിച്ചു.
കന്യാകുമാരി-കാശ്മീർ 'ഭാരത് ജോഡോ യാത്രയിലെ' 3,570 കിലോമീറ്ററിൽ 1,000 ഇന്നലെയാണ് രാഹുല്‍ ഗാന്ധിയും സംഘവും പൂർത്തിയാക്കിയത്. സഹയാത്രികരോട് അവരുടെ അനുഭവങ്ങളും രാഹുല്‍ ഗാന്ധി ചോദിക്കുന്നുണ്ട്. ഇതിനോട് ഒരു സഹയാത്രികന്‍ പ്രതികരിച്ചു. ഒരുപാട് സംസ്കാരങ്ങൾ കാണുവാന്‍ സാധിച്ചു. തെരുവില്‍ നിന്നും ഒരു ചായ വിൽപനക്കാരനോട് സംസാരിക്കാൻ ഇതിലൂടെ നമ്മുക്ക് കഴിയും, അതിലൂടെ പലതും മനസിലാക്കാന്‍ കഴിയും. ഒരു യാത്രികന്‍ പറയുന്നു. ദിവസവും 14-15 കൂടുതല്‍ നടന്നാലും തളരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ദിവസവുമുള്ള യാത്ര 20 കിലോമീറ്ററിനുള്ളില്‍ ഒതുക്കാനുള്ള കാരണം രാഹുല്‍ ഗാന്ധി യാത്രികരോട് വിശദീകരിച്ചു. നിങ്ങള്‍ക്ക് താല്‍പ്പര്യം ഉണ്ടെങ്കില്‍ കൂടുതല്‍ ദൂരം നമ്മുക്ക് നടക്കാം. എന്നാല്‍ 20 കിലോമീറ്ററില്‍ ഒരു ദിവസത്തെ യാത്ര ഒതുക്കുന്നതിലൂടെ നമ്മുക്ക് കനത്ത ചൂട് ഒഴിവാക്കാന്‍ സാധിക്കും, അതിലൂടെ തളരുന്നതും. രാഹുല്‍ യാത്രികരെ ഓര്‍മ്മിപ്പിച്ചു.
രാത്രി 7.30-നും പിറ്റേന്ന് രാവിലെ 6.30-നും ഇടയിൽ യാത്രയുടെ വിശ്രമ സമയമാണ്. ഈ സമയത്ത് എന്താണ് രാഹുല്‍ ഗാന്ധി ചെയ്യുന്നത് എന്നാണ് മറ്റൊരു സഹയാത്രികന് അറിയേണ്ടത്. അതിന് രാഹുലിന്‍റെ മറുപടി ഇങ്ങനെയാണ്, "ഞാൻ കുറച്ച് വ്യായാമം ചെയ്യും. പിന്നെ വായിക്കും. അമ്മയെ വിളിച്ച് സുഖം അന്വേഷിക്കും, സഹോദരിയെയും ചില സുഹൃത്തുക്കളെയും വിളിക്കും".
"ഏത് സൺസ്ക്രീൻ ആണ് നിങ്ങൾ ഉപയോഗിക്കുന്നത്?" രാഹുലിനോടുള്ള ഒരു സഹയാത്രികന്‍റെ സംശയം അതായിരുന്നു.
"ഞാൻ സൺസ്ക്രീൻ ഒന്നും ഉപയോഗിക്കുന്നില്ല, അതിന്‍റെ പാടുകള്‍ മുഖത്ത് ദൃശ്യമാണ്. എന്റെ അമ്മ കുറച്ച് സൺസ്ക്രീൻ അയച്ചിട്ടുണ്ട്, പക്ഷേ ഞാൻ അത് ഉപയോഗിക്കുന്നില്ല." - രാഹുല്‍ മറുപടി നല്‍കി.
യാത്രയുടെ ലക്ഷ്യം എന്താണ് എന്നതായിരുന്നു മറ്റൊരു പ്രധാന ചോദ്യം, അതിന് രാഹുല്‍ ഗാന്ധിയുടെ മറുപടി ഇങ്ങനെ, "നമ്മള്‍ പ്രതിപക്ഷമെന്ന നിലയിൽ നമ്മുടെ ജോലി ചെയ്യുന്നു. ഈ യാത്രയല്ലാതെ നമ്മുക്ക് വേറെ മാര്‍ഗ്ഗമില്ല. നമ്മുക്ക് റോഡിലിറങ്ങുകയും ആളുകളെ നേരിട്ട് കാണുകയും വേണം. ജനങ്ങളെ നേരിട്ട് കാണുകയല്ലാതെ മറ്റൊരു വഴിയും അവശേഷിക്കുന്നില്ല” മാധ്യമങ്ങളെ ബിജെപി നിയന്ത്രിക്കുന്നു എന്ന ആരോപണം പരാമര്‍ശിച്ച് രാഹുല്‍ കൂട്ടിച്ചേർത്തു.
രാഹുല്‍ ഗാന്ധി ജോഡോ യാത്ര നിർത്തിവയ്ക്കണം, പിന്നീട് ചെയ്യേണ്ടത്: നിര്‍ദേശവുമായി കോണ്‍ഗ്രസ് എംപി