Pooja singhal ias : ഇഡി അന്വേഷിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാൾ ആരാണ്

Published : May 07, 2022, 08:33 PM IST
Pooja singhal ias : ഇഡി അന്വേഷിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാൾ ആരാണ്

Synopsis

Pooja Singhal  പൂജയുടെ ചാർട്ടേഡ് അക്കൗണ്ടിന്‍റെ വീട്ടിൽ നിന്ന് 19കോടി രൂപയാണ് പിടിച്ചെടുത്തത്.  പൂജയുടെ ചാർട്ടേഡ് അക്കൗണ്ടിന്‍റെ റാഞ്ചിയിലെ വീട്ടിൽ നാല് പണമെണ്ണുന്ന യന്ത്രമെത്തിച്ചാണ് ആകെ തുക തിട്ടപ്പെടുത്തിയത്

ജാർഖണ്ഡിൽ മുഖ്യമന്ത്രി ഹേമന്ദ് സോറന്‍റെ വിശ്വസ്തയും ഖനന വകുപ്പ് സെക്രട്ടറിയുമായ പൂജാ സിംഗാളിന്റെ (Pooja Singhal ) വീട്ടിലടക്കം നടത്തിയ  ഇഡി റെയ്ഡിൽ വൻ തുക കണ്ടെടുത്തിരുന്നു. പൂജയുടെ ചാർട്ടേഡ് അക്കൗണ്ടിന്‍റെ വീട്ടിൽ നിന്ന് 19കോടി രൂപയാണ് പിടിച്ചെടുത്തത്.  പൂജയുടെ ചാർട്ടേഡ് അക്കൗണ്ടിന്‍റെ റാഞ്ചിയിലെ വീട്ടിൽ നാല് പണമെണ്ണുന്ന യന്ത്രമെത്തിച്ചാണ് ആകെ തുക തിട്ടപ്പെടുത്തിയത്. 500ന്‍റെയും 2000ന്‍റെയുമെല്ലാം നോട്ടുകളായി 19 കോടി രൂപയാണ് പിടിച്ചെടുത്തത്. 

സമീപകാലത്തെ ഇഡിയുടെ വമ്പൻ കള്ളപ്പണ വേട്ടയാണിത്.  2008-2011 കാലത്ത് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന് 18 കോടി വെട്ടിച്ച കേസിൽ കുന്തീ ജില്ലയിലെ ഒരു ജൂനിയർ എഞ്ചിനീയറെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. അക്കാലത്ത് ജില്ലാ കളക്ടറായിരുന്ന പൂജാ സിംഗാളിനും പങ്ക് കൊടുത്തെന്നായിരുന്നു പ്രതിയുടെ വെളിപ്പെടുത്തൽ.  ആ കേസുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ റെയ്ഡെന്ന് ഇഡി പറയുന്നു. പഞ്ചാബ്, ബീഹാർ, മഹാരാഷ്ട്ര, ബംഗാൾ, ജാർഖണ്ഡ് അങ്ങനെ അഞ്ച് സംസ്ഥാനങ്ങളിൽ ഒരേ സമയം റെയ്ഡ് നടന്നു. 

പൂജയുടെ ഭർത്താവ് എംഡിയായ റാഞ്ചിയിലെ ആശുപത്രിയടക്കം ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയുമെല്ലാം ഓഫീസുകളിലും വീടുകളിലുമെല്ലാം ഉദ്യോഗസ്ഥരെത്തി.  ഖനനത്തിന് അനധികൃതമായി ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഹേമന്ദ് സോറന് നേരെ ആരോപണങ്ങൾ ഉയർന്ന് വന്നതിന് പിന്നാലെയാണ് ഇഡിയുടെ ഈ നീക്കം. ജാർഖണ്ഡിൽ അധികാരം നഷ്ടപ്പെട്ട ബിജെപി ഇഡിയെ പ്രതികാരത്തിന് ഉപയോഗിക്കുകയാണെന്നാണ് ഹേമന്ദ് സോറന്‍റെ പ്രതികരണം.

ആരാണ് പൂജ സിംഗാൾ

സമീപ കാലത്തെ വലിയ കള്ളപ്പണ വേട്ടയിൽ പ്രതി സ്ഥാനത്തുള്ള പൂജ സിംഗാൾ ആരാണ് എന്ന് പലർക്കും വ്യക്തതയില്ല. ഐഎഎസ് ഓഫീസറും ജാർഖണ്ഡ് ഗവൺമെന്റിന്റെ മൈൻസ് ആൻഡ് ജിയോളജി വകുപ്പിന്റെ സെക്രട്ടറിയുമാണ് പൂജ സിംഗാൾ. നിലവിൽ ജാർഖണ്ഡ് സ്റ്റേറ്റ് മിനറൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ ചെയർപേഴ്സണായും പൂജാ സിംഗാൾ പ്രവർത്തിക്കുന്നുണ്ട്.

മുമ്പ് ബിജെപി സർക്കാരിൽ കൃഷി സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന സമയത്ത് വിവാദ ഐഎഎസ് ഉദ്യോഗസ്ഥയായി അവർ മാറിയിരുന്നു.   2000 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥയായ പൂജ സിംഗാളിനെ നേരത്തെ ഖുന്തി ജില്ലയിൽ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചു.  ഛത്ര, ഖുന്തി, പലാമു ജില്ലകളിൽ ഡെപ്യൂട്ടികമ്മീഷണറായിരിക്കെ പൂജക്കെതിരെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നിരുന്നു. പലാമുവിലെ ഡെപ്യൂട്ടി കമ്മീഷണറായിരിക്കെ പൂജാ സിംഗാൾ 83 ഏക്കർ ഭൂമി ഖനനത്തിനായി സ്വകാര്യ കമ്പനിക്ക് കൈമാറിയെന്നായിരുന്നു ആരോപണം. 

റാഞ്ചിയിലെ പൾസ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ മാനേജിംഗ് ഡയറക്ടർ അഭിഷേക് ഝായാണ് ഐഎഎസ് പൂജ സിംഗാളിനെ വിവാഹം കഴിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥൻ രാഹുൽ പുർവാറിനെ വിവാഹമോചനം ചെയ്ത ശേഷമായിരുന്നു പൂജ  അഭിഷേക് ഝായെ വിവാഹം കഴിച്ചത്. പൾസ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയുടെ ഡയറക്ടർമാരിലൊരാളായ പൂജാ സിംഗാളിന്റെ സഹോദരൻ സിദ്ധാർത്ഥ് സിംഗാളും എംഎൻആർഇജിഎ ഫണ്ട് അപഹരിച്ച കേസിൽ ഇഡിയുടെ നിരീക്ഷണത്തിലാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ