റെസിഡന്‍റ് ഗ്രീവന്‍സ് ഓഫീസർക്ക് പരാതി നല്‍കാനുള്ള തന്‍റെ അവകാശം ഹനിക്കപ്പെട്ടുവെന്ന് അമിത് ആചാര്യ ഹർജിയില്‍ ആരോപിച്ചു. ഐടി നിയമം അഭിപ്രായസ്വാതന്ത്രത്തെ ഇല്ലാതാക്കുന്നതാണെന്ന ട്വിറ്ററിന്‍റെ പ്രതികരണത്തിനെതിരെ സർക്കാര്‍ രംഗത്ത് വന്നിരുന്നു.
ദില്ലി: ട്വിറ്ററിനെതിരെ ദില്ലി ഹൈക്കോടതിയില്‍ ഹർജി. സര്‍ക്കാര്‍ കൊണ്ടുവന്ന ഐടി നിയമം ട്വിറ്റർ നടപ്പാക്കത്തിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ട്വിറ്റര്‍ ഉപയോക്താവായ അമിത് ആചാര്യ എന്നയാളാണ് ഹർജി നല്‍കിയത്.
റെസിഡന്‍റ് ഗ്രീവന്‍സ് ഓഫീസർക്ക് പരാതി നല്‍കാനുള്ള തന്‍റെ അവകാശം ഹനിക്കപ്പെട്ടുവെന്ന് അമിത് ആചാര്യ ഹർജിയില്‍ ആരോപിച്ചു. ഐടി നിയമം അഭിപ്രായസ്വാതന്ത്രത്തെ ഇല്ലാതാക്കുന്നതാണെന്ന ട്വിറ്ററിന്‍റെ പ്രതികരണത്തിനെതിരെ സർക്കാര്‍ രംഗത്ത് വന്നിരുന്നു. നിയമത്തിനെതിരെ വാട്സാപ്പും ദില്ലി ഹൈക്കോടതിയില്‍ ഹർജി നല്‍കിയിട്ടുണ്ട്. നിയമം ഉപയോക്താക്കളുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാട്സാപ്പ് ദില്ലി ഹൈക്കോടതിയെ സമീപിച്ചത്.
സന്ദേശങ്ങളുടെ ഉറവിടം വെളിപ്പെടുത്തുന്നത് ഉപയോക്താക്കളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നതാണ്. സ്വകാര്യ ഉറപ്പുവരുത്തുന്ന വാട്സ്ആപ്പിന്‍റെ എൻഡ് ടു എൻഡ് എൻക്രിപ്ഷന്‍ സുരക്ഷ തന്നെ പുതിയ നിയമം നടപ്പാക്കുമ്പോള്‍ ചോദ്യം ചെയ്യപ്പെടും. ഈ ആശങ്കകളാണ് ഹർജിയില്‍ വാട്സ്ആപ്പ് ഉയര്‍ത്തുന്നത്. ഒപ്പം സർക്കാര്‍ നിരീക്ഷണം ഭരണഘടന വിരുദ്ധമാണെന്നും 2017 ലെ ജസ്റ്റിസ് കെ എസ് പുട്ടസ്വാമി യും ഇന്ത്യന്‍ സർക്കാരും തമ്മിലുള്ള കേസ് പരാമര്‍ശിച്ച് വാട്സ്ആപ്പ് പറയുന്നു. എന്നാല്‍ വാട്സ്ആപ്പിന്‍റെ ഈ വാദങ്ങളെല്ലാം തള്ളിയ കേന്ദ്രസർക്കാര്‍ സ്വാകാര്യത കാത്ത് സൂക്ഷിക്കാനുള്ള അവകാശത്തെ ബഹുമാനിക്കുന്നതായി വ്യക്തമാക്കി. സർക്കാര്‍ നിർദേശിച്ച് മാനദണ്ഡങ്ങളൊന്നും വാട്സ്ആപ്പിന്‍റെ പ്രവർത്തനത്തെ ബാധിക്കുന്നതല്ല. എന്നാല്‍ ക്രമസമാധാന പാലനം സർക്കാര്‍ ഉത്തരവാദിത്വമാണെന്നും ദേശ സുരക്ഷ ഉറപ്പാക്കേണ്ടതുണ്ടെന്നും സർക്കാര്‍ വ്യക്തമാക്കി.
പുതിയ ഐടി നിയമം നിലവില്‍ വന്നതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളോട് കേന്ദ്രസർക്കാർ റിപ്പോർട്ട് തേടിയിരുന്നു. ഉത്തരവ് അനുസരിച്ചുള്ള ഉദ്യോഗസ്ഥരെ നിയമിച്ചോയെന്നത് സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് സർക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2021 ഐടി നിയമം അനുസരിച്ച് സാമൂഹിക മാധ്യമങ്ങളിലെ പരാതി പരിഹരിക്കാന്‍ കമ്പനികള്‍ മൂന്ന് ഉദ്യോഗസ്ഥരെ നിയമിക്കേണ്ടതുണ്ട്. നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വിവരങ്ങളും കമ്പനികളുടെ മേല്‍വിലാസവും ഉള്‍പ്പെടെയുള്ള റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സർക്കാര്‍ ഒടുവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ട്വിറ്റർ, ഫേസ്ബുക്ക്, വാട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രമുഖ സാമൂഹിക മാധ്യമ കമ്പനികളൊന്നും ഇതുവരെയും നിയമനം നടത്തിയിട്ടില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona