
ബെംഗളൂരു: ബെംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്‌ഫുൾ എഐ ലാബിന്റെ സിഇഒ നാല് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍. സുചന സേത്ത് എന്ന യുവതിയെയാണ് അറസ്റ്റ് ചെയ്തത്. കർണാടകയിലെ ചിത്രദുർഗയിൽ വെച്ച് സുചനയെ പിടികൂടുമ്പോള്‍ ബാഗില്‍ മകന്‍റെ മൃതദേഹമുണ്ടായിരുന്നു. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് സുചന.
ഭർത്താവിൽ നിന്ന് വേർപിരിഞ്ഞാണ് സുചന താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവുമായുള്ള സുചനയുടെ വിവാഹ മോചന നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്ന് നോർത്ത് ഗോവ എസ്പി നിധിൻ വൽസൻ പറഞ്ഞു. മകനെ ആഴ്ചയിലൊരിക്കല്‍ കാണാന്‍ കോടതി സുചനയുടെ ഭര്‍ത്താവിനെ അനുവദിച്ചിരുന്നു. ഇതില്‍ സുചന അസ്വസ്ഥയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. കൊലപാതകത്തിന് മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയുടെ ഭര്‍ത്താവ് മലയാളിയാണെന്നാണ് നോർത്ത് ഗോവ എസ്പിയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്.
സംഭവം നടക്കുമ്പോള്‍ ഭർത്താവ് ഇന്തോനേഷ്യയിലായിരുന്നു. സംഭവം പൊലീസ് അദ്ദേഹത്തെ അറിയിക്കുകയും ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഹോട്ടലിലെ സുരക്ഷാ ക്യാമറകൾ പരിശോധിച്ചു വരികയാണ്. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ശനിയാഴ്ചയാണ് നോര്‍ത്ത് ഗോവയിലെ ഒരു ഹോട്ടലില്‍ സുചന മുറിയെടുത്തത്. ബംഗളുരുവിലെ വിലാസമാണ് ഹോട്ടലില്‍ നല്‍കിയത്. തിങ്കളാഴ്ച രാവിലെ ഹോട്ടലില്‍ നിന്ന് ചെക്ക് ഔട്ട് ചെയ്തു. ബംഗളുരുവിലേക്ക് പോകാന്‍ ടാക്സി വേണമെന്ന് ഇവർ ഹോട്ടല്‍ ജീവനക്കാരോട് ആവശ്യപ്പെട്ടു. സുചന പോയ ശേഷംമുറി വൃത്തിയാക്കുകയായിരുന്ന ഹൗസ് കീപ്പിങ് ജീവനക്കാരാണ് മുറിയില്‍ രക്തക്കറ കണ്ടത്. ഉടന്‍ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തി സിസിടിവി പരിശോധിച്ചപ്പോൾ ഹോട്ടലില്‍ നിന്ന് പുറത്തിറങ്ങുമ്പോള്‍ യുവതിക്കൊപ്പം മകനില്ലെന്ന് വ്യക്തമായി. ഇതോടെ പൊലീസുകാര്‍ വിളിച്ച് മകന്‍ എവിടെയെന്ന് യുവതിയോട് അന്വേഷിച്ചു. മകനെ ഗോവയില്‍ തന്നെയുള്ള ഒരു സുഹൃത്തിന്റെ വീട്ടിലാക്കിയെന്നാണ് സുചന പറഞ്ഞത്. സുഹൃത്തിന്റെ വിലാസം ചോദിച്ചപ്പോള്‍ നല്‍കി. എന്നാല്‍ ഈ വിലാസം വ്യാജമായിരുന്നുവെന്ന് പൊലീസ് അന്വേഷിച്ചപ്പോള്‍ വ്യക്തമായി.
ഇതോടെ പൊലീസ് സുചന സഞ്ചരിച്ച ടാക്സി ഡ്രൈവറെ ബന്ധപ്പെട്ടു. യുവതിക്ക് മനസിലാവാതിരിക്കാന്‍ കൊങ്കിണി ഭാഷയിലാണ് സംസാരിച്ചത്. സുചനയ്ക്ക് ഒരു സംശയവും തോന്നാതെ ടാക്സി എത്രയും വേഗം അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ എത്തിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ ഐമംഗല പൊലീസ് സ്റ്റേഷനിലേക്ക് കാര്‍ എത്തിച്ചു.പൊലീസ് പരിശോധിച്ചപ്പോള്‍ സുചനയുടെ ബാഗിനുള്ളില്‍ നാല് വയസുകാരന്‍റെ മൃതദേഹം കണ്ടെത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം