
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്നുള്ള മാസങ്ങൾ നീണ്ട ശക്തമായ വിദ്യാർത്ഥി പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ചതിന് പിന്നാലെ തങ്ങളുടെ ഭാവി നിലപാട് വ്യക്തമാക്കി കോക്ക്റോച്ച് ജനതാ പാർട്ടി നേതാക്കൾ. പൂർണ്ണസമയ രാഷ്ട്രീയത്തിലേക്ക് ഉടനടി കടക്കുന്നതിനെ സിജെപി തള്ളിക്കളഞ്ഞെങ്കിലും, ഭാവിയിൽ അതിനുള്ള സാധ്യതകൾ പൂർണ്ണമായി അടച്ചിട്ടില്ലെന്ന് എൻഡിടിവിയ്ക്ക് നൽകിയ അഭിമുഖത്തിൽ സിജെപി വക്താക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും വ്യക്തമാക്കി. യുവാക്കളുടെ നേതൃത്വത്തിലുള്ള പ്രസ്ഥാനത്തെ താഴെത്തട്ടിൽ ശക്തമാക്കുകയാണ് തങ്ങളുടെ നിലവിലെ പ്രധാന മുൻഗണനയെന്ന് നേതാക്കൾ പറഞ്ഞു. കേന്ദ്രസർക്കാർ സിജെപിയുടെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ പ്രതികരണം.
മുഴുവൻ സമയ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് നേരിട്ട് ചോദിച്ചപ്പോൾ വക്താവ് അശുതോഷ് റാങ്ക പ്രതികരിച്ചത് ഇങ്ങനെ, ഇന്ത്യയിൽ ഒന്നിനോടും ഒരിക്കലും നോ പറയരുത് എന്നാണ് എനിക്ക് തോന്നുന്നത്. ഇപ്പോൾ എന്റെ മനസ്സിലുള്ള ഒരേയൊരു കാര്യം വീട്ടിൽ പോയി കിടന്നുറങ്ങുക, കുറച്ച് വിശ്രമിക്കുക, കുടുംബത്തെ കാണുക എന്നിവയാണ്. കഴിഞ്ഞ രണ്ടു മാസമായി ഞാൻ വീട്ടിൽ നിന്ന് മാറിനിൽക്കുകയാണ്. ഇതിനിടെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് ശാന്തമായി ചിന്തിക്കണം. ഇത് ഞങ്ങൾക്കെല്ലാവർക്കും അഭിമാനത്തിന്റെയും ആശ്വാസത്തിന്റെയും നിമിഷമാണ്. അതിനുശേഷം കാര്യങ്ങൾ എങ്ങനെ പോകുന്നു എന്ന് നോക്കാം, അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പൂർണ്ണസമയ രാഷ്ട്രീയം നിലവിൽ തങ്ങളുടെ ലക്ഷ്യമല്ലെന്ന് സിജെപി വക്താവ് സൗരവ് ദാസ് വ്യക്തമാക്കി. രാജ്യത്ത് നിലവിൽ തന്നെ 750 മുതൽ 800 വരെ രാഷ്ട്രീയ പാർട്ടികളുണ്ട്. എന്നാൽ അതിലൊന്നിനും യുവാക്കളുടെ ആഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കുന്നില്ല. അധികാത്തിലുള്ളത് ഏത് രാഷ്ട്രീയ പാർട്ടിയോ നേതാവോ ആയിക്കൊള്ളട്ടെ, അവർക്ക് യുവാക്കൾക്ക് വേണ്ടി പ്രവർത്തിക്കേണ്ടി വരുന്ന രീതിയിൽ ഈ മുന്നേറ്റത്തെ താഴെത്തട്ടിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സൗരവ് ദാസ് പറഞ്ഞു.
ആഴ്ചകൾ നീണ്ട പ്രക്ഷോഭത്തിനൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെച്ച ദിവസമാണ് സിജെപി നേതാക്കൾ എൻഡിടിവിയോട് സംസാരിച്ചത്. കഴിഞ്ഞ 10 ദിവസത്തെ സംഭവവികാസങ്ങൾ തന്നെ കടുത്ത വിഷമത്തിലാക്കിയെന്നും ഇത് വ്യക്തിപരമായ അന്തസ്സിന്റെ പ്രശ്നമല്ലെന്നും രാജി സന്ദേശത്തിൽ പ്രധാൻ വ്യക്തമാക്കി. ദേശവിരുദ്ധ ശക്തികൾ സാഹചര്യം മുതലെടുക്കുന്നത് തടയാനും, രാജ്യത്തിന്റെ ഐക്യം നിലനിർത്താനും, ഒരു വിദ്യാർത്ഥിയുടെ പോലും ഭാവി നിയമ കുരുക്കുകളിൽ പെടാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരമൊരുക്കാനുമാണ് താൻ രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദി സർക്കാരിന്റെ ഭരണകാലത്ത് പൊതുവിവാദങ്ങളെ തുടർന്ന് രാജിവെക്കുന്ന രണ്ടാമത്തെ കേന്ദ്രമന്ത്രിയാണ് ധർമ്മേന്ദ്ര പ്രധാൻ. 2018-ൽ മീ ടു വെളിപ്പെടുത്തലുകളെ തുടർന്ന് വിദേശകാര്യ സഹമന്ത്രി എംജെ. അക്ബർ രാജിവെച്ചതായിരുന്നു ഇതിനു മുമ്പത്തെ ഏക സംഭവം.
സമരക്കാർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്, സമാധാനപരമായി പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെയുള്ള എല്ലാ എഫ്ഐആറുകളും പിൻവലിക്കാൻ തീരുമാനമായിട്ടുണ്ടെന്ന് റാങ്ക ഉറപ്പിച്ചു പറഞ്ഞു. ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെയും സമാധാനപരമായ പ്രതിഷേധക്കാരെയും തരംതിരിക്കാൻ സാധിക്കുമെന്നും, പ്രക്ഷോഭകർക്കെതിരെ ഇനി പുതിയ കേസുകൾ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.30 ദിവസത്തെ പ്രക്ഷോഭത്തിന് ശേഷമാണ് സർക്കാർ ആവശ്യങ്ങൾ അംഗീകരിച്ചത് എന്ന ചോദ്യത്തിന്, അത് ഗവൺമെന്റിനോട് ചോദിക്കേണ്ട ചോദ്യമാണെന്ന് അദ്ദേഹം മറുപടി നൽകി. ഞങ്ങൾ എല്ലാവരും വിദ്യാസമ്പന്നരായ പ്രൊഫഷണലുകളാണ്. സ്ഥിരം സമരക്കാരല്ല. രാഷ്ട്രീയം ഞങ്ങളുടെ ലക്ഷ്യമായിരുന്നില്ല. ദീപ്കെ ബോസ്റ്റണിൽ പഠനം കഴിഞ്ഞ് ജോലി തിരയേണ്ടതായിരുന്നു. വിദ്യാർത്ഥികളെ രാജ്യവിരുദ്ധരെന്നോ വൈറസെന്നോ വിളിക്കുന്നത് സർക്കാർ അവസാനിപ്പിക്കുമെന്ന് കരുതുന്നു. ഒടുവിൽ നീതി നടപ്പിലായിരിക്കുന്നു," അശുതോഷ് റാങ്ക വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam