
ദില്ലി: താൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങളെല്ലാം നുണയെന്ന് അജിത് പവാർ. എൻസിപിയിൽ തന്നെ തുടരുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ അഭ്യൂഹങ്ങളൊന്നും തന്നെ ശരിയല്ല. താൻ എപ്പോഴും എൻസിപിക്കൊപ്പം തന്നെയാണ്. പാർട്ടി പറയുന്നത് മാത്രമേ താൻ ചെയ്യൂ. അതല്ലാതെ ഏതെങ്കിലും തരത്തിൽ തന്നെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നും അജിത് പവാർ പറയുന്നു. അഭ്യൂഹങ്ങളൊക്കെ പൂർണ്ണമായും തള്ളിക്കളയുകയാണ് ഇദ്ദേഹം. അതേ സമയം മറ്റ് സ്ഥലങ്ങളിലെ പരിപാടികളൊക്കെ റദ്ദാക്കി അജിത് പവാർ മുംബൈയിൽ തുടരുകയാണ്.
അതേ സമയം, ട്വിറ്ററിൽ പാർട്ടി പേരും ചിഹ്നവുമുള്ള കവർ ഫോട്ടോ അജിത് പവാർ നീക്കം ചെയ്തിരുന്നു . വിമത നീക്കം നടത്തിയേക്കുമെന്ന് അഭ്യൂഹങ്ങൾക്കിടെയാണ് അജിത് പവാറിന്റെ ഈ നടപടി. നേരത്തെ ഉയർന്ന അഭ്യൂഹങ്ങളെ സാധൂകരിക്കുന്ന നീക്കങ്ങളായി ഇതിനെ വിലയിരുത്തുന്നുണ്ട്. എൻസിപി എന്ന പേരും ചിഹ്നവുമൊക്കെ അടങ്ങുന്ന ചിത്രമാണ് ഇപ്പോൾ കവർ ഫോട്ടോയിൽ നിന്ന് അജിത് പവാർ നീക്കം ചെയ്തിരിക്കുന്നത്. ചില എൻസിപി നേതാക്കളുമായി അജിത് പവാർ കൂടിക്കാഴ്ച നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം പൂനെയിൽ നടത്തേണ്ടിയിരുന്ന ചില പൊതുപരിപാടികൾ റദ്ദാക്കി അജിത് പവാർ മുംബൈയിൽ തുടരുന്നുണ്ട്.
അതേ സമയം രണ്ട് വലിയ രാഷ്ട്രീയ സ്ഫോടനങ്ങൾ നടക്കുമെന്നാണ് മുതിർന്ന നേതാവുമായ സുപ്രിയ സുലേയുടെ പ്രസ്താവന. "15 ദിവസത്തിനിടെ 2 വൻ രാഷ്ട്രീയ സ്ഫോടനങ്ങൾ" ഒന്ന് ദില്ലിയിലും ഒന്ന് മഹാരാഷ്ട്രയിലും ഉണ്ടാകും. അജിത് പവാർ വിമതനീക്കം നടത്തുമോ എന്ന് അദ്ദേഹത്തോട് ചോദിക്കണമെന്നും സുലേ വ്യക്തമാക്കി.
അഭ്യൂഹങ്ങള്‍ക്കിടെ ട്വിറ്റർ ബയോ മാറ്റി അജിത് പവാർ; പാർട്ടി പേരും ചിഹ്നവുമുള്ള കവർ ഫോട്ടോ നീക്കി