
ദില്ലി: ചരിത്രം കുറിച്ച് കേരളത്തിൽ രണ്ടാം പിണറായി വിജയൻ മന്ത്രിസഭ അധികാരത്തിൽ എത്തുമ്പോൾ കൂട്ടായി നീങ്ങുക എന്ന സന്ദേശമാണ് ഇടതുപാർട്ടികളുടെ ദേശീയ നേതൃത്വങ്ങൾ നല്കുന്നത്. ദേശീയ തലത്തിലെ പ്രതിപക്ഷ കൂട്ടായ്മയിലും ഇനി പിണറായി വിജയന് സുപ്രധാന പങ്കുണ്ടാകും. പിണറായിയുമായി ഒത്തുപോകും എന്ന സന്ദേശമാണ് മമത ബാനർജി ഉൾപ്പടെയുള്ള നേതാക്കൾ നല്കുന്നത്.
ദേശീയ തലത്തിൽ സിപിഎം സിപിഐ എന്നീ പാർട്ടികൾക്കു മാത്രമല്ല ഇടത് ആശയങ്ങളോട് ചേർന്ന് നില്ക്കുന്നവർക്കും തൊഴിലാളി സംഘടനകൾക്ക് കീഴിൽ അണിനിരക്കുന്നവർക്കും ഒക്കെ ആവേശം പകരുന്നതാണ് പിണറായി വീണ്ടും ചുമതലയേല്ക്കുന്ന ഈ കാഴ്ച. കെകെ ഷൈലജയെ ഒഴിവാക്കിയതിൽ ചില കേന്ദ്ര നേതാക്കൾക്ക് നീരസമുണ്ടെങ്കിലും പുതിയ ടീം പ്രതീക്ഷ നല്കുന്നതാണെന്നാണ് പൊതു വിലയിരുത്തൽ. കൂട്ടായ പ്രവർത്തനമാണ് പാർട്ടി ആഗ്രഹിക്കുന്നത് എന്ന സന്ദേശം കഴിഞ്ഞ പിബി യോഗത്തിൽ തന്നെ സംസ്ഥാന ഘടകത്തിന് നല്കിയിരുന്നു എന്ന് നേതാക്കൾ വ്യക്തമാക്കുന്നു. ബദൽ രാഷ്ട്രീയം ആഗ്രഹിക്കുന്നവരാകെ കേരളത്തെ ഉറ്റുനോക്കുന്നു എന്നും കേന്ദ്ര നേതാക്കൾ ഓർമ്മിപ്പിക്കുന്നു. കേരളത്തിലെ ജനങ്ങൾ സംസഥാനത്തെ കൂടുതൽ ഉയരത്തിലെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജനപക്ഷ വികസനത്തിൻറെ പാതയിൽ മുന്നോട്ടു പോകണം. രാജ്യമാകെ പ്രതീക്ഷയോടെയും വിശ്വാസത്തോടെയും കേരളത്തെ ഉറ്റു നോക്കുന്നു. സിപിഎം പിബി അംഗം പ്രകാശ് കാരാട്ട് പറയുന്നു.
ദേശീയ തലത്തിൽ പ്രത്യേകിച്ച് പാർലമെനൻറിൽ തിളങ്ങിയ നേതാക്കളുടെ സാന്നിധ്യവും ഈ മന്ത്രിസഭയിലുണ്ട്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടാനുള്ള സാഹചര്യമുള്ളപ്പോഴാണ് കേരളത്തിൻറെ അമരത്ത് വീണ്ടും ഇടതുപക്ഷം എത്തുന്നത്. അരവിന്ദ് കെജ്രിവാൾ, ഉദ്ധവ് താക്കറെ, എംകെ സ്റ്റാലിൻ, നവീൻ പട്നായിക്, ശരദ് പവാർ തുടങ്ങിയവർ അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് ആ ഐക്യനിരയിൽ ഉണ്ടാകാനാണ് സാധ്യത. മമതയെ മുഖ്യശത്രുവായി കാണുന്ന പശ്ചിമബംഗാൾ ഘടകത്തിൻറെ നിലപാടിനോട് നേരത്തെ തന്നെ വിയോജിപ്പുണ്ട് പിണറായി വിജയന്. പിണറായിയെ കൂടെ നിറുത്തണം എന്ന താല്പര്യം തൃണമൂൽ കോൺഗ്രസ് എംപി കാകോലി ഘോഷ് ദസ്തിഗറിനെ സത്യപ്രതിജ്ഞയ്ക്ക് അയച്ച് മമത ബാനർജി നല്കുന്നു. പിണറായിയുടെ സാന്നിധ്യം വരും നാളുകളിൽ ദേശീയ കൂട്ടായ്മകളിൽ പ്രതീക്ഷിക്കാം.
തളർന്നു കിടക്കുന്ന സിപിഎം കേന്ദ്ര ആസ്ഥാനവും തല്ക്കാലം കേരളത്തിലേക്ക് ഉറ്റുനോക്കുന്നു. ദേശീയതലത്തിൽ ബദൽ മുന്നോട്ടു വയ്ക്കാനുള്ള പ്രതിപക്ഷ നീക്കത്തിന് കേരളത്തിലെ ഈ പുതിയ ടീമിൻറെ പ്രകടനവും പ്രധാന ഘടകമാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam