ക്ഷേത്രത്തിലെ ഓതുവരായി യുവതിയെ നിയമിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

By Web TeamFirst Published Aug 17, 2021, 7:52 PM IST
Highlights

മാടമ്പാക്കാത്തെ ധേനുപുരേശ്വരര്‍ തിരുക്കോവിലില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമൊരു വനിത ഓതുവര്‍ ആകുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെയാണ് പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ഈ ജോലിയിലേക്ക് ആദ്യമായൊരു സ്ത്രീയെത്തുന്നത്.
 

ചെന്നൈ: ക്ഷേത്രങ്ങളില്‍ പൂജാരിമാരാകാന്‍ ആഗ്രഹമുള്ള സ്ത്രീകള്‍ക്ക് നിയമനം നല്‍കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ക്ഷേത്രത്തിലെ ഓതുവര്‍ അഥവാ പ്രാര്‍ത്ഥന മന്ത്രങ്ങള്‍ ചൊല്ലുന്ന പുരോഹിതയായി വനിതയെ നിയമിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. 2006ല്‍  കരുണാനിധി മുഖ്യമന്ത്രിയായിരിക്കെയാണ് തമിഴ്‌നാട്ടില്‍ ആദ്യമായി ഒരു വനിതയെ ഓതുവര്‍ ആയി നിയമിക്കുന്നത്. വലിയ സന്തോഷമുണ്ടെന്നും കൂടുതല്‍ സ്ത്രീകള്‍ ഈ രംഗത്തേക്ക് വരുമെന്നാണ് പ്രതീക്ഷയെന്നും ഓതുവര്‍ ആയി നിയമനം കിട്ടിയ സുഹാഞ്ജന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

മാടമ്പാക്കാത്തെ ധേനുപുരേശ്വരര്‍ തിരുക്കോവിലില്‍ പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടുമൊരു വനിത ഓതുവര്‍ ആകുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരിക്കെയാണ് പുരുഷന്മാര്‍ മാത്രം ചെയ്തിരുന്ന ഈ ജോലിയിലേക്ക് ആദ്യമായൊരു സ്ത്രീയെത്തുന്നത്. എന്നാല്‍ ഒരുവര്‍ഷത്തിനിപ്പുറം അവര്‍ ജോലി ഉപേക്ഷിച്ചു. ഇപ്പോള്‍ കരുണാനിധിയുടെ മകന്‍  എംകെ സ്റ്റാലിന്‍ മുഖ്യമന്ത്രിയായിരിക്കെ വീണ്ടുമൊരു വനിത ഓതുവര്‍ ആയി ചുമതലയേറ്റു. ക്ഷേത്രങ്ങളില്‍ പുരോഹിതരായി ജാതി ലിംഗഭേദമന്യേ നിയമനം നല്‍കുമെന്ന  ഡിഎംകെ സര്‍ക്കാരിന്റെ പ്രഖ്യാപനമാണ് നടപ്പാകുന്നത്.  

ഓതുവര്‍ ആകാനായി സര്‍ക്കാരിന്റെ  പ്രത്യേക പരിശീലനവും സുഹാഞ്ജനക്ക് കിട്ടിയിട്ടുണ്ട്. സംസ്‌കൃതത്തിന് പുറമേ തമിഴിലും അര്‍ച്ചന ചെയ്യുന്ന അന്നൈ തമിഴില്‍ അര്‍ച്ചന പദ്ധതിക്കും ഡിഎംകെ സര്‍ക്കാര്‍ തുടക്കമിട്ടിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!