
ജയ്പൂർ: വഴിയിൽ സഹായം ചോദിച്ചു നിൽക്കുന്നവരെ സഹായിക്കുന്നതിന് മുൻപ് ഇനി ഒന്നല്ല ഇരുപത് വട്ടം ചിന്തിക്കേണ്ടി വരുമെന്ന തരത്തിലാണ് ചില കാര്യങ്ങൾ. അങ്ങനെ സംഭവ വാർത്തയാണ് രാജസ്ഥാനിലെ ജയ്പൂരിൽ നിന്നും പുറത്തുവരുന്നത്. റോഡിൽ ഒന്നിച്ച് കൂടിയ ആളുകൾക്ക് മുന്നിൽ വെച്ച് ഒരു യുവാവ് യുവതിയെ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്. തന്നോട് ലിഫ്റ്റ് ചോദിച്ച യുവതി തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ചെന്നാണ് യുവാവ് ആരോപിക്കുന്നത്.
തിരക്കേറിയ റോഡിൽ വെച്ചാണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. റോഡിൽ വെച്ച് യുവതി യുവാവിനോട് ലിഫ്റ്റ് ചോദിക്കുകയായിരുന്നു. ആളുകളെ സഹായിക്കണമെന്ന ചിന്തയോടെ യുവാവ് ഇവർക്ക് ലിഫ്റ്റ് നൽകാൻ തയ്യാറായി. വണ്ടിയിൽ കയറിയതിന് പിന്നാലെ യുവതി യുവാവിന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെന്നാണ് ആരോപണം. എന്നാൽ യുവതി ഓടിപ്പോകുന്നതിന് മുൻപ് തന്നെ യുവാവ് ഇവരെ പിടിച്ചു വെക്കുകയായിരുന്നു.
വീഡിയോയിൽ യുവാവ് യുവതിയുടെ കയ്യിൽ പിടിച്ചു നിർത്തിയിരിക്കുന്നത് കാണാം. ഇവർ ക്യാമറയിൽ നിന്നും മുഖം മറയ്ക്കാനും കയ്യിൽ നിന്നും പിടിവിടുവിച്ച് ഓടാനും നിരന്തരം ശ്രമിക്കുന്നുണ്ട്. ഈ സമയം വഴിപോക്കരായ ചിലർ ചുറ്റും കൂടുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. വീഡിയോയിലുടനീളം യുവാവ് തന്റെ ഭാഗം വിശദീകരിക്കുന്നുണ്ടെങ്കിലും സംഭവത്തിന്റെ പൂർണ്ണമായ വിവരങ്ങൾ വ്യക്തമല്ല.
എക്സ് പ്ലാറ്റ്‌ഫോമിൽ വീഡിയോ പ്രചരിച്ചതോടെ വലിയ പ്രതികരണങ്ങളാണ് ഉയരുന്നത്. കുടുങ്ങിപ്പോകുന്ന സ്ത്രീകളെ സഹായിക്കാൻ പുരുഷന്മാർ ഇപ്പോൾ മടിക്കുന്നത് ഇത്തരം അനുഭവങ്ങൾ കൊണ്ടാണെന്നും, പിടിക്കപ്പെടുമ്പോൾ ഇവർ പീഡന ആരോപണങ്ങളിലേക്ക് തിരിയുമെന്നും ചിലർ കമന്റ് ചെയ്തു. ഇത്തരം തട്ടിപ്പ് സംഘങ്ങൾക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ചിലർ ജയ്പൂർ പോലീസിനെ ടാഗ് ചെയ്തിട്ടുണ്ട്. ദുരുദ്ദേശപരമായ ഇത്തരം പെരുമാറ്റങ്ങൾ വെച്ചുപൊറുപ്പിക്കരുതെന്ന് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടു.
അതേസമയം, വീഡിയോയിൽ യുവാവിന്റെ ഭാഗം മാത്രമാണ് ഉള്ളതെന്നും കൃത്യമായ പശ്ചാത്തലം വ്യക്തമല്ലെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്. പുരുഷന്മാർ നടത്തുന്ന സമാനമായ കുറ്റകൃത്യങ്ങൾ ഇത്തരത്തിൽ ചർച്ചയാക്കപ്പെടുന്നില്ലെന്ന ആക്ഷേപവും ഒരുവിഭാഗം ഉന്നയിച്ചു. സംഭവത്തിൽ ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam