വിവാഹത്തലേന്ന് കരണത്തടിച്ചു; സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥനായ വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി

By Web TeamFirst Published Jan 22, 2022, 2:22 PM IST
Highlights

വിവാഹ തലേന്ന് സംഘടിപ്പിച്ച വിരുന്നില്‍ യുവതി ബന്ധുവായ യുവാവുമൊത്ത് നൃത്തം ചെയ്തത് വരന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് പരസ്യമായി യുവതിയുടെ കരണത്തടിച്ചു.
 

ചെന്നൈ: വിവാഹത്തലേന്ന് (Marriage) നടത്തിയ വിരുന്നിനിടെ കരണത്തടിച്ച (Slapped) വരനെ ഉപേക്ഷിച്ച് ബന്ധുവിനെ വിവാഹം ചെയ്ത് യുവതി. തമിഴ്‌നാട്ടിലെ കടലൂര്‍ ജില്ലയിലെ പാന്‍ട്രുത്ത് എന്ന സ്ഥലത്താണ്  സംഭവം. എം എസ് സി യോഗ്യതയുള്ള യുവതിയും ചെന്നൈയില്‍ സോഫ്റ്റ് വെയര്‍ ഉദ്യോഗസ്ഥനുമായുള്ള വിവാഹമാണ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ വിവാഹ തലേന്ന് സംഘടിപ്പിച്ച വിരുന്നില്‍ യുവതി ബന്ധുവായ യുവാവുമൊത്ത് നൃത്തം ചെയ്തത് വരന് ഇഷ്ടപ്പെട്ടില്ല. തുടര്‍ന്ന് പരസ്യമായി യുവതിയുടെ കരണത്തടിച്ചു. ഇതോടെ കുപിതയായ യുവതി വിവാഹത്തില്‍ തനിക്ക് താല്‍പര്യമില്ലെന്ന് മാതാപിതാക്കളെ അറിയിച്ചു. വധുവിന്റെ അച്ഛന്റെ കാല്‍ക്കല്‍ വീണ് വരന്‍ ക്ഷമാപണം നടത്തിയെങ്കിലും വധു കൂട്ടാക്കിയില്ല. തുടര്‍ന്ന് ബന്ധുവായ യുവാവിനെ വിവാഹം ചെയ്യാമെന്ന് സമ്മതിച്ചു. വിവാഹം നിശ്ചയിച്ച അതേ വേദിയില്‍ അതേ ദിവസം വീട്ടുകാര്‍ വിവാഹം നടത്തി. യുവാവിനെ വിഴുപുരത്ത് നിന്ന് വിവാഹത്തിനായി വിളിച്ചുവരുത്തി.

ക്ലബ് ഹൗസില്‍ മുസ്ലിം സ്ത്രീകളെക്കുറിച്ച് അശ്ലീല ചര്‍ച്ച മൂന്ന് പേര്‍ അറസ്റ്റില്‍

മുംബൈ: ക്ലബ് ഹൗസില്‍ മുസ്ലിം സ്ത്രീകളെക്കുറിച്ച് അശ്ലീല ചര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്ന് പേരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ആകാശ്(19), ജയ്ഷണവ് കാക്കര്‍(21), യാഷ് പരശ്വര്‍(21) എന്നിവരെ ഹരിയാനയില്‍ നിന്ന് വ്യാഴാഴ്ച രാത്രിയാണ് മുംബൈ പൊലീസ് പിടികൂടിയത്. മൂന്ന് പേരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം മുംബൈയില്‍ എത്തിക്കും. മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്. പരാതി നല്‍കി 24 മണിക്കൂറിനകം പ്രതികളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ അറസ്റ്റ് ചെയ്തതില്‍ ശിവസേന എംപി പ്രിയങ്കാ ചതുര്‍വേദി പൊലീസിനെ അഭിനന്ദിച്ചു. വിവാദ ചര്‍ച്ച സംഘടിപ്പിച്ചവരുടെ വിവരങ്ങള്‍ ക്ലബ് ഹൗസ്, ഗൂഗ്ള്‍ എന്നിവരോട് പൊലീസ് ആരാഞ്ഞു. മുസ്ലിം സ്ത്രീകളെ ലൈംഗികമായി അധിക്ഷേപിക്കുന്ന തരത്തിലാണ് ഇവര്‍ ചര്‍ച്ച നടത്തിയത്. 

click me!