
ഹൈദരാബാദ് : പാചകവാതക വിലവര്‍ധനവിനെതിരെ തെലങ്കാനയില്‍ സ്ത്രീകളുടെ പ്രതിഷേധം. ഗ്യാസ് സിലിണ്ടര്‍ വീടിന് പുറത്തിറക്കിവച്ച് തവി കൊണ്ട് സിലിണ്ടറില്‍ അടിച്ചായിരുന്നു പ്രതിഷേധം. ഗ്യാസ് സിലിണ്ടര്‍ തലയില്‍ ചുമന്ന് ഹൈദരാബാദില്‍ വീട്ടമ്മമാര്‍ പ്രതിഷേധിച്ചു. ടിആര്‍എസ് തുടങ്ങിവച്ച പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായിരിക്കുന്നത്. വീട്ടമ്മമാരുടെ നേതൃത്വത്തിലാണ് തെലങ്കാനയില്‍ ഇപ്പോഴത്തെ പ്രതിഷേധം.
ജീവിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് വീട്ടമ്മമാര്‍ പരാതിപ്പെട്ടു. ഇനിയും വില കൂടിയാല്‍ ഗ്യാസ് ഉപേക്ഷിക്കുകയല്ലാതെ മറ്റ് വഴിയില്ലെന്ന് ഇവര്‍ ചൂണ്ടികാട്ടുന്നു. അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ട് രാജ്ഭവനിലേക്ക് പ്രതിഷേധ മാര്‍ച്ച് വരും ദിവസങ്ങളില്‍ നടത്തുമെന്നും പ്രതിഷേധക്കാര്‍ വ്യക്തമാക്കി. 50 രൂപ കൂടി കൂട്ടിയതോടെ ഗാര്‍ഹിക സിലിണ്ടറിന് 1060 രൂപയും വാണിജ്യ സിലിണ്ടറിന് 2027 രൂപയുമാണ്. രണ്ട് മാസത്തിനിടെ മൂന്ന് തവണയാണ് വില ഉയര്‍ന്നത്.
ഇരുട്ടടിയായി പാചകവാതക വില വർധന, വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപ കൂട്ടി
കൊച്ചി: രാജ്യത്ത് ഗാർഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില വീണ്ടും കൂട്ടി. സിലിണ്ടറിന് 50 രൂപയുടെ വർധനയാണ് വരുത്തിയത്. ഇതോടെ കൊച്ചിയിൽ സിലിണ്ടറിന് 1050 രൂപയായി. രണ്ട് മാസത്തിനിടയിൽ മൂന്നാമത്തെ തവണയാണ് വീട്ടാവശ്യത്തിനുള്ള പാചകവാതക വില കൂട്ടുന്നത്. കഴിഞ്ഞ മാസം രണ്ട് തവണ പാചകവാതക വില കൂട്ടിയിരുന്നു. ആദ്യം 50 രൂപയുടെയും പിന്നീട് 3 രൂപ 50 പൈസയുടെയും വർധനവാണ് വരുത്തിയത്. 2021 ഏപ്രിലിന് ശേഷം ഗാർഹിക സിലിണ്ടറിന് 240 രൂപയിലധികമാണ് വില വർധിച്ചത്. കഴിഞ്ഞ തവണ 3.50 രൂപയുടെ വർധന വരുത്തിയതോടെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ഗാര്‍ഹിക സിലിണ്ടറിന്റെ വില 1000 കടന്നിരുന്നു. വിലക്കയറ്റത്തിനിടെ പാചകവാതക വില വർധിപ്പിച്ചത് ജനത്തിന് കൂടുതൽ ബുദ്ധിമുട്ടാകും.
വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില കഴിഞ്ഞ ദിവസം കുറച്ചിരുന്നു. സിലിണ്ടറിന് 134 രൂപയാണ് കുറച്ചത്. ഇതോടെ കൊച്ചിയിലെ വില 2,223 രൂപ 50 പൈസയായിട്ടുണ്ട്. കഴിഞ്ഞ മാസം ആദ്യം 19 കിലോ സിലിണ്ടറുകളുടെ വില 102.50 രൂപയായി വര്‍ധിപ്പിച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam