
ജയ്പൂർ: കേസുകളുടെ പേരിൽ അഭിഭാഷകനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഒരു ഡസനിലധികം ബലാത്സംഗക്കേസുകൾ ഫയൽ ചെയ്തത യുവതിയെയാണ് ജയ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവർ കേസുകളുടെ മറവിൽ അഭിഭാഷകനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിക്കുകയായിരുന്നു.
അഭിഭാഷകന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവതിയെ അറസ്റ്റ് ചെയ്തത്. ഒന്നിലധികം വകുപ്പുകൾ പ്രകാരം യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തതായി ജയ്പൂർ വെസ്റ്റ് ഡിസിപി അമിത് കുമാർ പറഞ്ഞു. അന്വേഷണത്തിൽ പണമിടപാടുമായി ബന്ധപ്പെട്ട തെളിവുകൾ പൊലീസ് കണ്ടെടുത്തതിനെ തുടർന്നാണ് യുവതിയെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അറസ്റ്റിന് ശേഷം യുവതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുവെന്നും കേസ് കൂടുതൽ അന്വേഷിച്ച് വരികയാണെന്നും ഡിസിപി കുമാർ അറിയിച്ചു.
ജയ്പൂർ, കോട്ട, ഗുരുഗ്രാം എന്നിവിടങ്ങളിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 13 ബലാത്സംഗ കേസുകൾ യുവതി മുമ്പ് നൽകിയിട്ടുണ്ട്. വ്യത്യസ്ഥ വ്യക്തികൾക്കെതിരെയാണ് കേസ് നൽകിയിട്ടുള്ളത്. ഈ കേസുകളെല്ലാം നിലവിൽ അന്വേഷണത്തിൻ്റെ വിവിധ ഘട്ടങ്ങളിലാണ്. ചില കേസുകളിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. മറ്റ് കേസുകളിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ചിലത് ഇപ്പോഴും അന്വേഷണത്തിലാണെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. അതേസമയം, യുവതി ഇതുവരെ നൽകിയ എല്ലാ പരാതികളും ശേഖരിച്ചിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും ജയ്പൂർ പൊലീസ് അറിയിച്ചു. അറസ്റ്റിലായ യുവതിയെ പൊലീസ് റിമാന്റ് ചെയ്തു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam