
ദില്ലി: ദില്ലിയില്‍ കുട്ടിക്കടത്ത് നടത്തിയ യുവതി സ്വന്തം മകനെ വില്‍ക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികളെ കടത്തിയ 34 കാരിയെയും സംഘത്തേയും പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ 15 മാസം പ്രയമുള്ള സ്വന്തം മകനെയും ഗര്‍ഭസ്ഥ ശിശുവിനേയും വില്‍ക്കാന്‍ ആവശ്യക്കാരെ അന്വേഷിക്കുകയായിരുന്നു എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെപിഎസ് മൽഹോത്ര പറഞ്ഞു.
മൂന്ന് സ്ത്രീകളുള്‍പ്പെടെ നാലുപേരാണ് പൊലീസ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്. ഇവര്‍ തട്ടിക്കൊണ്ടു പോയ രണ്ട് കുഞ്ഞുങ്ങളെ കണ്ടെടുത്തിട്ടുണ്ട്. ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് രണ്ടര വയസ്സുള്ള കുട്ടിയെ തട്ടികൊണ്ടുപോയന്നെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇവര്‍ കടത്തിക്കൊണ്ടുപോയ മൂന്ന് കുട്ടികളില്‍ രണ്ട് കുട്ടികളെയാണ് തിരിച്ചു കിട്ടിയത്. മൂന്നാമത്തെ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
2024 ഒക്ടോബർ 17 നാണ് രണ്ടര വയസുള്ള കുട്ടിയെ കാണാനില്ലെന്ന പരാതിയുമായി കുട്ടിയുടെ അമ്മ പൊലീസിനെ സമീപിക്കുന്നത്. ഒക്ടോബര്‍ 16 ന് രാത്രി റെയില്‍വേ സ്റ്റേഷന്‍ മെയിന്‍ ഹാളില്‍ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ ആരോ എടുത്തുകൊണ്ടുപോയത്. പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്ന് മനസ്സിലായി. സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ഒരു സ്ത്രീ മെയിന്‍ ഹാളില്‍ അമ്മയോടൊപ്പം കിടന്നിരുന്ന കുഞ്ഞിനെ എടുത്ത് പുറത്തിറങ്ങുന്നതും ഒരു ഓട്ടോയില്‍ കയറി പോകുന്നതും വ്യക്തമാണ്. ദൃശ്യങ്ങളില്‍ നിന്നും ഓട്ടോ ഡ്രൈവറെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ ചോദ്യം ചെയ്തു. സ്ത്രീയെയും കുട്ടിയേയും ബദര്‍പൂര്‍-ഫരീദാബാദ് ബോര്‍ഡറിന് സമീപത്തുള്ള ടോള്‍ ഗേറ്റില്‍ ഇറക്കി എന്നാണ് ഓട്ടോ ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞത്.
സമാനമായ പരാതി 2024 ജൂലൈ 31 നും പൊലീസിന് ലഭിച്ചിട്ടുണ്ടായിരുന്നു. അന്ന് മൂന്ന് വയസുള്ള ഒരു കുട്ടിയെയാണ് സമാന സാഹചര്യത്തില്‍ കാണാതായത്. രണ്ടുകേസുകളിലും കുട്ടിയെ തട്ടിക്കൊണ്ടുപോയത് ഒരേ സ്ത്രീയാണെന്നും ബദര്‍പൂര്‍-ഫരീദാബാദ് ബോര്‍ഡറിന് സമീപത്തേക്ക് തന്നെയാണ് കുട്ടിയെ കൊണ്ടുപോയതെന്നും അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായി. പിന്നീട് 4 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കാണാനില്ല എന്ന പരാതി 2025 ജനുവരി 21 ന് ലഭിച്ചു. ജനുവരി 20 ന് രാത്രിയാണ് ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷന്‍റെ ഫുഡ്കോര്‍ട്ട് വെയിറ്റിങ് ഹാളില്‍ വെച്ച് കുട്ടിയെ കാണാതായത്. ഇതും സമാനമായ സാഹചര്യത്തിലായിരുന്നു.
തുടര്‍ച്ചയായി കുട്ടിക്കടത്ത് നടത്തുന്നുണ്ടെന്ന് മനസ്സിലാക്കിയ പൊലീസ് അന്വേഷണത്തിന് വേണ്ടി പ്രത്യേക പൊലീസ് സംഘം രൂപീകരിച്ചു. റെയില്‍വേ സ്റ്റേഷന് സമീപത്തെ 700 സിസിടിവി കള്‍ ബന്ധപ്പെടുത്തിക്കൊണ്ട് പരിശോധന നടത്തി. ഈ അന്വഷണം എത്തിച്ചേര്‍ന്നത് ഫരീദാബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദമ്പതികളിലാണ്. തുടരന്വേഷണത്തില്‍ നാലംഗ സംഘം അറസ്റ്റിലായി. 2023 മുതല്‍ ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി പൊലീസ് പറഞ്ഞു. ഇങ്ങനെ തട്ടിയെടുക്കുന്ന കുട്ടികളെ വ്യാജ ദത്തെടുക്കല്‍ രേഖകളുണ്ടാക്കി കുഞ്ഞുങ്ങളില്ലാത്ത ദമ്പതികള്‍ക്ക് വില്‍ക്കാനാണ് ശ്രമിച്ചിരുന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോയ സ്ത്രീകളുടെ കൂടെയുണ്ടായിരുന്ന മൂന്നുപേരാണ് വ്യാജ രേഖകള്‍ ഉണ്ടാക്കാന്‍ സഹായിച്ചിരുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam