
ചണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധറിൽ സർക്കാർ ഉടമസ്ഥതയിലുള്ള സ്ത്രീകൾക്കായുള്ള അഭയകേന്ദ്രത്തിൽ നിന്ന് 39 പേർ ഒളിച്ചോടിയതായി പൊലീസ്. ഇവരിൽ 35 പേരെ സുരക്ഷിതമായി തിരികെയെത്തിച്ചു. നാലുപേരെ കാണാതായതായി പൊലീസ് വ്യക്തമാക്കി. ഓടിപ്പോയവരിൽ സ്ത്രീകളും പെൺകുട്ടികളുമുണ്ട്. 18 വയസ്സിന് താഴെയുള്ളവരാണ് പെൺകുട്ടികൾ. സർക്കാരിന്റെ സംരക്ഷണത്തിലാണ് ഇവർ ഇവിടെ താമസിച്ചിരുന്നത്.
'നിയമപ്രകാരം, 18 വയസ്സ് പൂർത്തിയാകുന്ന പക്ഷം ഇവർക്ക് ഇവിടെ നിന്നും പോകുന്നതിനായി കോടതിയെ സമീപിക്കാം. ഇക്കൂട്ടത്തിൽ 18 വയസ്സ് തികഞ്ഞവരും ഇവിടം വിട്ടുപോകാൻ ആഗ്രഹിക്കുന്നവരുമുണ്ട്.' ജില്ലാ പ്രോഗ്രാം ഓഫീസർ മനീന്ദർ സിംഗ് ബേദി പറഞ്ഞു. എത്രയും പെട്ടെന്ന് പരാതികൾ പരിഹരിക്കാമെന്ന ഉറപ്പിൻ മേലാണ് ഇവരെ തിരികെ കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം 18 വയസ്സ് കഴിഞ്ഞാലും ഇവിടെ നിന്നും പോകാൻ അനുവദിക്കാറില്ലെന്ന് ഓടിപ്പോയവരിൽ ചിലർ ആരോപിച്ചു. നിയമപ്രകാരം മാത്രമേ അങ്ങനെ ചെയ്യാൻ സാധിക്കൂ എന്നും അവർക്ക് സഹായം ഉറപ്പ് നൽകിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി. വിവിധ പരാതികൾ ഉന്നയിച്ചാണ് മിക്കവരും ഓടിപ്പോകാൻ തീരുമാനിച്ചത്. അഭയകേന്ദ്രത്തിൽ 81 അന്തേവാസികളാണ് ആകെയുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam