
ദില്ലി: കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ വനിതാ സംവരണ ബില്‍ ഞങ്ങളുടേതെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി. പാർലമെന്‍റിലേക്ക് എത്തുന്നതിനിടെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടാണ് സോണിയഗാന്ധിയുടെ പ്രതികരണം ഉണ്ടായത്. ബില്ലിനെ കുറിച്ചുള്ള ചോദ്യത്തിന് വനിതാ സംവരണ ബില്‍ ഞങ്ങളുടേതെന്നായിരുന്നു സോണിയ ഗാന്ധിയുടെ മറുപടി. കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയ വനിതാസംവരണ ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
അതിനിടെ, സംവരണത്തിനകത്ത് സംവരണം വേണമെന്ന് ജെഎംഎം പറഞ്ഞു. വനിത സംവരണ ബില്ലില്‍ എസ്‍സി, എസ്‍ടി, ഒബിസി വനിതകള്‍ക്ക് സംവരണം വ്യവസ്ഥ ചെയ്യണമെന്ന് ജെഎംഎം ആവശ്യപ്പെട്ടു. അല്ലെങ്കില്‍ മുന്നോക്ക വിഭാഗത്തില്‍ നിന്നുള്ള സ്ത്രീകള്‍ക്ക് മാത്രമായിരിക്കും നേട്ടമുണ്ടാകുകയെന്ന് എംപി മഹുവ മാജി പറഞ്ഞു. വനിത സംവരണ ബില്‍ നീണ്ട കാലത്തെ ആവശ്യമായിരുന്നുവെന്ന് ജെഎംഎം എംപി ആവശ്യപ്പെട്ടു.
വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്ത് ബിആർഎസ് നേതാവ് കെ കവിത രംഗത്തെത്തി. ഏത് രൂപത്തിലാണെങ്കിലും വനിതാ സംവരണബില്ലിനെ ബിആർഎസ് പാർലമെന്‍റിൽ അനുകൂലിക്കുമെന്ന് കെ കവിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എന്താണ് ബില്ലിന്‍റെ കരട് എന്നോ മുമ്പുള്ള ബില്ലിൽ നിന്ന് മാറ്റങ്ങളുണ്ടോ എന്നും കേന്ദ്ര സർക്കാർ വെളിപ്പെടുത്താത്തത് നിരാശാജനകമാണെന്നും അവർ പറഞ്ഞു.
വനിതാ സംവരണ ബില്ല് ഏത് രൂപത്തിലാണെങ്കിലും പാർലമെന്റിൽ അനുകൂലിക്കുമെന്ന് ബിആർഎസ്
ഇത്തവണയെങ്കിലും അവസാന നിമിഷം ബിൽ പാസ്സാകാതെ പോകില്ലെന്ന് പ്രതീക്ഷിക്കുന്നു. ഒബിസി അടക്കമുള്ള സമുദായങ്ങളുടെ സംവരണപരിധിയിൽ ഇടപെടാതെ വേണം ബിൽ നടപ്പാക്കാൻ. എല്ലാ പാർട്ടികളെയും വിശ്വാസത്തിലെടുത്ത് ബിൽ പാസാക്കണം. അതിനുള്ള എല്ലാ നടപടികളും സുതാര്യമായിരിക്കണം. വനിതാ സംവരണ ബിൽ തെരഞ്ഞെടുപ്പിന് മുന്നേ വോട്ടിന് വേണ്ടിയുള്ള രാഷ്ട്രീയ നാടകമല്ലെന്ന് വിശ്വസിക്കുന്നുവെന്നും കവിത പറഞ്ഞു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam