നോർത്ത് കൊൽക്കത്തയിലെ ഭാരത് സഭാ ഹാളിലാണ് സിജെപിയുടെ 'മീറ്റ്-അപ്പ്' നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, ബിജെപി നേതാക്കളുടെ ഭീഷണി കാരണം ഹാളുടമ പിൻമാറിയെന്നാണ് സിജെപിയുടെ ആരോപണം. ചുരുങ്ങിയ സമയത്തിനുള്ളിൽ മറ്റുവേദികൾ അന്വേഷിച്ചെങ്കിലും ഇതിന്റെ ഉടമകളും വിസമ്മതിച്ചു.
കൊൽക്കത്ത: കോക്രോച്ച് ജനതാ പാർട്ടി(സിജെപി) ചൊവ്വാഴ്ച കൊൽക്കത്തയിൽ നടത്താനിരുന്ന പരിപാടി അവസാനനിമിഷം റദ്ദാക്കി. പരിപാടി നടത്താൻ നിശ്ചയിച്ചിരുന്ന ഹാളിന്റെ ഉടമകൾ പരിപാടി നടത്താൻ വേദി വിട്ടുനൽകാതിരുന്നതോടെയാണ് അവസാനനിമിഷം റദ്ദാക്കിയത്. അതേസമയം, ഹാളിന്റെ ഉടമകൾക്ക് ബിജെപി നേതാക്കളിൽനിന്ന് ഭീഷണി നേരിട്ടതായി സിജെപി കോ-കൺവീനർ അശുതോഷ് രങ്ക ആരോപിച്ചു. പരിപാടിക്ക് വേദി അനുവദിക്കാതിരിക്കാൻ സർക്കാരിൽനിന്നടക്കം വലിയ സമ്മർദമുണ്ടായെന്നും അദ്ദേഹം സാമൂഹികമാധ്യമത്തിൽ കുറിച്ചു.
നോർത്ത് കൊൽക്കത്തയിലെ ഭാരത് സഭാ ഹാളിലാണ് സിജെപിയുടെ 'മീറ്റ്-അപ്പ്' നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, ബിജെപി നേതാക്കളുടെ ഭീഷണി കാരണം ഹാളുടമ പിൻമാറിയെന്നാണ് സിജെപിയുടെ ആരോപണം. ചുരുങ്ങിയ സമയത്തിനുള്ളിൽ മറ്റുവേദികൾ അന്വേഷിച്ചെങ്കിലും ഇതിന്റെ ഉടമകളും വിസമ്മതിച്ചു. ഏകദേശം ആറ് ഹാളുടമകളെ ബന്ധപ്പെട്ടെങ്കിലും ബിജെപി സർക്കാരിൽനിന്നുള്ള സമ്മർദം കാരണം ഇവരെല്ലാം പരിപാടിക്ക് ഹാൾ വിട്ടുതരാൻ വിസമ്മതിച്ചെന്നും അശുതോഷ് രങ്ക ആരോപിച്ചു.
ഈ സംഭവം ബിജെപിക്ക് പാറ്റകളെ ഭയമാണെന്ന വസ്തുത ഉറപ്പിക്കുകയാണ്. ബംഗാളിലെ പാറ്റകളുമായി സംസാരിക്കാനുള്ള അവസരം നഷ്ടമായെങ്കിലും ഇതിനെക്കാൾ വലിയ പരിപാടി ഉടൻ സംഘടിപ്പിക്കും. ബംഗാളിലെ പാറ്റകൾ സർക്കാർ സ്കൂളുകൾ സന്ദർശിക്കുന്നത് തുടരുമെന്നും സ്കൂളുകളുടെ അറ്റകുറ്റപണികൾക്കായി സർക്കാരിൽ സമ്മർദം ചെലുത്തുമെന്നും അശുതോഷ് രങ്ക വ്യക്തമാക്കി.


