ജി20 രാജ്യങ്ങളിൽ പുതിയ വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വേൾഡ് സ്പൈസ് കോൺഗ്രസ്

Published : Jan 15, 2023, 05:52 PM ISTUpdated : Jan 15, 2023, 05:55 PM IST
ജി20 രാജ്യങ്ങളിൽ പുതിയ വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി വേൾഡ് സ്പൈസ് കോൺഗ്രസ്

Synopsis

സമ്മേളനത്തിൽ പ്രമുഖ നയരൂപകർത്താക്കൾ, റെഗുലേറ്ററി അതോറിറ്റികൾ, സുഗന്ധവ്യഞ്ജന അസോസിയേഷനുകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം പ്രമുഖ ജി20 രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും  പങ്കെടുക്കും   

മുംബൈ: ജി20 രാജ്യങ്ങളിലെ സുഗന്ധവ്യഞ്ജന വ്യാപാര മേഖലയിൽ പുതിയ അവസരങ്ങൾ സൃഷ്ടിക്കാനൊരുങ്ങി 14ാ-മത് വേൾഡ് സ്പൈസ് കോൺഗ്രസ്. 2023 ഫെബ്രുവരി 16 മുതൽ 18 വരെ മുംബൈയിൽ വച്ചാണ് വേൾഡ് സ്പൈസ് കോൺഗ്രസ് നടക്കുന്നത്.  ജി20 രാജ്യങ്ങളുടെ കൂട്ടായ്മയുടെ മേധാവിത്വം എന്ന അഭിമാനകരമായ നേട്ടം ഇന്ത്യ കരസ്ഥമാക്കിയതിന്  പിന്നാലെയാണ് വേൾഡ് സ്പൈസ് കോൺഗ്രസ് നടക്കുന്നത്. സമ്മേളനത്തിൽ പ്രമുഖ നയരൂപകർത്താക്കൾ, റെഗുലേറ്ററി അതോറിറ്റികൾ, സുഗന്ധവ്യഞ്ജന അസോസിയേഷനുകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരോടൊപ്പം പ്രമുഖ ജി20 രാജ്യങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും  പങ്കെടുക്കും.

കൊവിഡ് മഹാമാരിയെ തുടർന്നുണ്ടായ ഇടിവേളക്ക് ശേഷം സംഘടിപ്പിക്കുന്ന ആദ്യ വേൾഡ് സ്പൈസ് കോൺഗ്രസ് കൂടിയാണിത്. അതിനാൽതന്നെ മഹാമാരിക്കു ശേഷമുള്ള കാലത്ത് സുഗന്ധവ്യഞ്ജന വ്യാപാര മേഖല അഭിമുഖീകരിക്കുന്ന വെല്ലുവിളികളും  പുതിയ പ്രവണതകളും ചർച്ചചെയ്യാനും മുന്നോട്ടുള്ള വഴി ഒരുമിച്ച് നിശ്ചയിക്കാനുമുള്ള  വേദി കൂടിയാകും വേൾഡ് സ്പൈസ് കോൺഗ്രസ്. ജി20 രാജ്യങ്ങൾക്കിടയിൽ സുഗന്ധവ്യഞ്ജന വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യകേ ബിസിനസ് സെഷനുകളും സമ്മേളനത്തിലുണ്ട്. 

മാറുന്ന പ്രവണതകൾ 

മഹാമാരിയുടെ ഫലമായി ആഗോളതലത്തിൽ സുഗന്ധവ്യഞ്ജനങ്ങളുടെ ആരോഗ്യഗുണങ്ങളേയും പ്രതിരോധശേഷി വർധന ശേഷിയെക്കുറിച്ചുമുള്ള അവബോധം വർദ്ധിച്ചിട്ടുണ്ട്. വിപണിയിൽ ഇന്ത്യൻ സുഗന്ധവ്യഞ്ജനങ്ങൾക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം ഇതിന്റെ പ്രതിഫലനമാണ്. മഞ്ഞൾ, ഇഞ്ചി, കുരുമുളക്, ജീരകം, ഉലുവ തുടങ്ങിയവയുടെ വിൽപ്പന നിരക്കിൽ ഒരു കുതിച്ചുചാട്ടം തന്നെ കൊവിഡ് മഹാമാരിക്ക് ശേഷം രേഖപ്പെടുത്തിയിട്ടുണ്ട്. 2020 മുതൽ കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷങ്ങളിലും ഇന്ത്യൻ സുഗന്ധവ്യഞ്ജന വ്യവസായം തുടർച്ചയായി നാല് ബില്യൺ യുഎസ് ഡോളർ എന്ന കടമ്പ മറികടന്നു. ആഭ്യന്തര വിപണിയിൽ ഇക്കാലയളവിൽ സുഗന്ധവ്യഞ്ജനങ്ങളുടെ ആവശ്യകത അനുകൂലമായി വളർന്നു. 

2022 - 23 കാലയളവിൽ പ്രധാന ആഗോള വിപണികൽ നേരിട്ട മാന്ദ്യം ഇന്ത്യൻ സുഗന്ധവ്യഞ്ജന കയറ്റുമതിയെയും ബാധിച്ചു. വ്യവസായ റിപോർട്ടുകൾ പ്രകാരം മൊത്തത്തിലുള്ള ഡിമാൻഡ് നിലക്കുകയോ മന്ദീഭവിക്കുകയോ ചെയ്തു. ഉപഭോക്താക്കളുടെ വാങ്ങൽ രീതികളും ഹ്രസ്വകാല ആവശ്യങ്ങളെ മുൻനിർത്തിയായി മാറി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2022 - 23 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി, 2022 നവംബർ വരെയുള്ള കാലയളവിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഡോളർ നിരക്കിൽ ഏകദേശം 6.5 ശതമാനം പിന്നിലാണ്. 2022 ഏപ്രിൽ മുതൽ നവംബർ വരെയുള്ള കാലയളവിലെ സുഗന്ധവ്യഞ്ജനങ്ങളുടെ നിലവിലെ വ്യാപാര എസ്റ്റിമേറ്റ് 2469.02 യുഎസ് ഡോളർ (19580.56 കോടി രൂപ) ആണ്. 

2022 - 23 കാലയളവിൽ ചില സുഗന്ധവ്യഞ്ജനങ്ങൾക്ക് ഡിമാൻഡ് വർദ്ധിച്ചു. ജീരകം, ഉലുവ, അയമോദകം, ചതകുപ്പ വിത്ത്, കസ്കസ്, പെരുംജീരകം, കടുക് എന്നിവയാണവ. വെളുത്തുള്ളിയുടെ വിൽപ്പനയിൽ 2022 ഏപ്രിൽ - ഒക്ടോബർ കാലയളവിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 170 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. മറ്റു ചില സുഗന്ധദ്രവ്യങ്ങളും വിൽപ്പനയിൽ മികച്ച ഗതി രേഖപ്പെടുത്തി. ഈ സീസണിൽ മികച്ച വിളവുണ്ടായിരുന്ന കുങ്കുമപ്പൂവും കായം, കറുവപ്പട്ട, കൊന്ന, കുടംപുളി എന്നിവയും ഇതിലുൾപ്പെടും. കറി പൗഡർ/പേസ്റ്റ് മുതലായ സുഗന്ധദ്രവ്യങ്ങളുടെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും മികച്ച പുരോഗതി കാണിക്കുന്നു (2022 ഏപ്രിൽ - ഒക്ടോബർ കാലയളവിൽ മുൻവർഷത്തെ അപേക്ഷിച്ച് അളവിൽ 13 ശതമാനവും മൂല്യത്തിൽ 23 ശതമാനവും വർദ്ധനവ്) . 

സുഗന്ധവ്യഞ്ജനങ്ങളെ സംബന്ധിച്ചിടത്തോളം, വർഷത്തിന്റെ അവസാന പാദത്തിലാണ് പരമാവധി വ്യാപാരം നടക്കുന്നത്. 2023 ജനുവരി-മാർച്ച് കാലയളവിൽ സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതി വർദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് മൊത്തം കയറ്റുമതി നാല് ബില്യൺ യുഎസ് ഡോളറിലേക്ക് കൊണ്ടുപോകുമെന്നും പ്രതീക്ഷിക്കുന്നു.  ഈ മേഖലയിലെ സാധ്യകളെക്കുറിച്ച് കൂടുതൽ പഠിക്കാൻ വേൾഡ് സ്പൈസ് കോൺഗ്രസ് വേധിയൊരുക്കും

വേൾഡ് സ്പൈസ് കോൺഗ്രസ് 2023 പ്രത്യേകതകൾ 

ഭാരത സർക്കാർ പിന്തുണയോടെ നടത്തുന്ന  വേൾഡ് സ്പൈസ് കോൺഗ്രസ്  മുൻ പതിപ്പുകളെ അപേക്ഷിച്ച് വലുതും വൈവിധ്യപൂർണ്ണവുമായിരിക്കും. വിവിധ സംസ്ഥാനങ്ങൾക്കും ഉല്പന്നങ്ങൾക്കും പ്രത്യേക പവലിയനുകൾ ഒരുക്കിയിട്ടുണ്ട്.  ആഗോള സുഗന്ധവ്യഞ്ജന കൂട്ടായ്മയെ നേരിൽ കാണാനും ഇന്ത്യൻ ബ്രാൻഡുകളെ കൂടുതൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുവാനും സമ്മേളനം അവസരം നൽകും.

സിഡ്കോ ഇന്റർനാഷണൽ കൺവെൻഷൻ സെൻററിൽ നടക്കുന്ന സമ്മേളനത്തിൽ ബഹുമാനപ്പെട്ട കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയുഷ് ഗോയൽ, വാണിജ്യ സഹമന്ത്രി അനുപ്രിയ പട്ടേൽ എന്നിവർ സംബന്ധിക്കും. സുഗന്ധവ്യവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ മികവിനുള്ള ട്രോഫികളും അവാർഡുകളും 2023 ഫെബ്രുവരി 17നു നടക്കുന്ന ചടങ്ങിൽ ബഹു. മന്ത്രി പിയുഷ് ഗോയൽ വിതരണം ചെയ്യും.   വിഷൻ 2030: സുസ്ഥിരത, ഉൽപ്പാദനക്ഷമത, നവീകര-, സഹകരണം, മികവ്, സുരക്ഷ എന്നതാണ് വേൾഡ് സ്പൈസ് കോൺഗ്രസ് 2023ൻറെ പ്രമേയം. 

വേൾഡ് സ്പൈസ് കോൺഗ്രസ് 2023-ൻറെ ബിസിനസ് സെഷനുകൾ ശ്രദ്ധ കേന്ദ്രീകരിക്കുന്ന വിഷയങ്ങൾ 

  • ഇന്ത്യ എന്ന ആഗോള വിപണിയുടെ സ്പൈസ് ബൗൾ
  • ഭക്ഷ്യസുരക്ഷയും സുഗന്ധവ്യഞ്ജങ്ങളുടെ ഗുണനിലവാരവും (റെഗുലേറ്ററി അതോറിറ്റി നിയന്ത്രിക്കുന്ന അവതരണവും പാനൽ ചർച്ചയും) 
  • ആഗോള സുഗന്ധവ്യഞ്ജന വ്യാപാരം ശക്തിപ്പെടുത്തൽ - രാജ്യങ്ങളുടെ വീക്ഷണങ്ങളും അവസരങ്ങളും 
  • വിളകളും വിപണികളും - പ്രവചനങ്ങളും പ്രവണതകളും 
  • അന്താരാഷ്ട്ര സുഗന്ധവ്യഞ്ജന വ്യാപാര സംഘങ്ങളുടെ വിപണി വീക്ഷണം 

മറ്റ് കാര്യപരിപാടികൾ 

  • അവാർഡ് നിശ - സുഗന്ധവ്യഞ്ജന കയറ്റുമതി മികവിനുള്ള അവാർഡ് വിതരണം 
  • സ്പൈസ് എക്സ്പീരിയൻസ് സോൺ 
  • തനത് ഇന്ത്യൻ സംസ്കാരങ്ങളുടെയും രുചികളുടെയും പരിചയം 
  • ടെക് ടോക് സെഷനുകളും പ്രോഡക്റ്റ് ലോഞ്ചുകളും

 വേൾഡ് സ്പൈസ് കോൺഗ്രസ് എന്നത് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് ഓഫ് ഇന്ത്യ നടത്തുന്ന അന്താരാഷ്ട്ര സമ്മേളനമാണ്. ഇന്ത്യയിലെ പ്രമുഖ സുഗന്ധവ്യഞ്ജന വ്യാപാര അസ്സോസിയേഷനുകളായ ഇന്ത്യൻ സ്പൈസ് ആൻഡ് ഫുഡ് സ്റ്റഫ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ (മുംബൈ), ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് (കൊൽക്കത്ത), ഫെഡറേഷൻ ഓഫ് ഇന്ത്യൻ സ്പൈസ് സ്റ്റേക്ക്ഹോൾഡേഴ്സ് (ഉൻജ, ഗുജറാത്ത്) എന്നിവരുടെ സജീവ പങ്കാളിത്തവും പരിപാടിയുടെ സംഘാടനത്തിലുണ്ട്.  രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്ക് മാത്രമാണ് വേൾഡ് സ്പൈസ് കോൺഗ്രസിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്.. താത്പര്യമുള്ളവർക്ക് ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. ഇതിനായി www.worldspicecongress.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു
വാട്‌സ്ആപ്പിൽ പ്രചരിക്കുന്ന ആശങ്ക, മുൾമുനയിൽ മുംബൈ മഹാനഗരം; നവംബർ ഒന്ന് മുതൽ ഡിസംബർ ആറ് വരെ 82 കുട്ടികളെ കാണാതായെന്ന വാർത്തയിൽ ഭയന്ന് ജനം