
ദില്ലി: മധ്യേഷ്യയിലെ സംഘർഷത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിൽ ആശങ്ക രേഖപ്പെടുത്തി നരേന്ദ്ര മോദി. ഗാസയിലെ ആശുപത്രിയിലെ മരണം ഞെട്ടിക്കുന്നതെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. ഇസ്രയേലിനെ അനുകൂലിക്കുന്ന ഇന്ത്യൻ നയം തിരുത്തണമെന്ന ആവശ്യം ഇതിനിടെ ഇടതു പാർട്ടികൾ ശക്തമാക്കി. മധ്യേഷ്യയിലെ സംഘർഷത്തിൽ ഇസ്രയേലിനൊപ്പം എന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു തവണ വ്യക്തമാക്കിയിരുന്നു. സംഘർഷം സാധാരണക്കാരുടെ ജീവൻ കവരുമ്പോൾ ഇതാദ്യമായാണ് മോദിയുടെ പ്രതികരണം വരുന്നത്.
ഗാസയിലെ ആശുപത്രിയിലെ ബോംബിംഗിൽ നിരവധി പേർ കൊല്ലപ്പെട്ടത് ഞെട്ടിക്കുന്നതാണ്. ഇപ്പോഴത്തെ സംഘർഷത്തിൽ സാധാരണക്കാർ മരിച്ചു വീഴുന്നത് ഏറെ ആശങ്കാജനകമാണെന്നും മോദി കുറിച്ചു. സംഘർഷത്തിൽ പക്ഷം പിടിക്കാതെയുള്ള ഒരു പ്രതികരണം മോദി നടത്തുന്നത് ഇതാദ്യമായാണ്. ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിക്കണമെന്ന് ഇന്ത്യയിലെ പലസ്തീൻ അംബാസഡർ ആവശ്യപ്പെട്ടിരുന്നു. ഗാസയിലെ ആശുപത്രിക്കു നേരെ ഉണ്ടായ ആക്രമണം അറബ് രാജ്യങ്ങൾക്കിടയിൽ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഇന്ത്യ യുദ്ധത്തെ അനുകൂലിക്കുന്ന നയവും തിരുത്തണമെന്നാണ് ഇടതുപാർട്ടികൾ ആവശ്യപ്പെടുന്നു.
പലസ്തീൻ അംബാസറെ കണ്ട് ഡി രാജ ഉൾപ്പടെയുള്ള നേതാക്കൾ കഴിഞ്ഞ ദിവസം ഐക്യദാർഢ്യം അറിയിച്ചിരുന്നു. എന്നാൽ പ്രതിപക്ഷത്തെ ഇന്ത്യ സഖ്യത്തിന് ഇക്കാര്യത്തിൽ യോജിച്ച പ്രസ്താവന ഇറക്കാനായിട്ടില്ല. കോൺഗ്രസിനുള്ളിലും നയത്തെക്കുറിച്ച് അഭിപ്രായ വ്യത്യാസമുണ്ട്. നേതാക്കൾ ഒന്നിച്ചു ചേർന്ന് നയം ആലോചിക്കണം എന്ന വികാരം ശക്തമാകുകയാണ്. ഗാസയിലെ ബോംബിംഗിൽ ഞെട്ടൽ രേഖപ്പെടുത്തുമ്പോഴും സൈനിക നീക്കം അവസാനിപ്പിക്കാൻ ഇസ്രയേലിനോട് ആവശ്യപ്പെടാൻ ഇന്നത്തെ പ്രസ്താവനയിലും പ്രധാനമന്ത്രി തയ്യാറായിട്ടില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam