
പാരാദ്വീപ്: ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യുന മർദ്ദം അതി തീവ്ര ന്യുനമർദ്ദമായി മാറിയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണകേന്ദ്രം സ്ഥിരീകരിച്ചു. ഇത് ഇന്നോടെ യാസ് ചുഴലിക്കാറ്റാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. ബുധനാഴ്ചയോടെ വടക്കൻ ഒഡീഷ പശ്ചിമ ബംഗാൾ തീരം വഴി യാസ് കര തൊടും.
യാസ് ചുഴലിക്കാറ്റ് രൂപം കൊണ്ടതോടെ ഒഡീഷ, പശ്ചിമ ബംഗാൾ, അന്തമാൻ തീരത്ത് കനത്ത മഴയാണ്. ജാർഖണ്ഡ്, ബീഹാർ ,അസം എന്നിവിടങ്ങളിലും മഴ ലഭിക്കും. അതിതീവ്രന്യൂനമർദ്ദത്തിൻ്റെ സാന്നിധ്യം മൂലം കേരളത്തിലെ മധ്യ-തെക്കൻ ജില്ലകളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന് മുന്നോടിയായി കിഴക്കൻ തീരത്തുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ചുഴലിക്കാറ്റ് തീരം തൊടുന്ന ഇടങ്ങളിലേക്ക് സൈന്യം കൂടുതൽ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. . ദുരന്തനിവാരണ സേനയുടെ 75 സംഘങ്ങളെ വിന്യസിച്ചു. നാവിക സേനയുടെ നാല് കപ്പലുകൾക്ക് രക്ഷപ്രവർത്തനത്തിന് തയ്യാറായിരിക്കാൻ നിർദ്ദേശം നല്‍കി. കോസ്റ്റ് ഗാർഡിന്റെ നേത്യത്വത്തിലും പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.