
ലഖ്നൗ: രാജ്യത്തെ ജനസംഖ്യാ നിന്ത്രണം ജനസംഖ്യാ അസന്തുലിതാവസ്ഥയിലേക്ക് നയിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രത്യേക വിഭാഗം ജനസംഖ്യയിൽ വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുമെന്നും അത്തരം സാഹചര്യം ഉണ്ടാകരുതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. ഒരു വിഭാഗത്തിന്റെ മാത്രം ജനസംഖ്യാ വർധനവ് മതപരമായ ജനസംഖ്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമായ വിഷയമായി മാറും. അത് അസ്വാസ്ഥ്യത്തിലേക്കും അരാജകത്വത്തിലേക്കും നയിക്കും. അതുകൊണ്ടു തന്നെ ജനസംഖ്യാ നിയന്ത്രണമെന്നത് ജാതി, മതം, പ്രദേശം, ഭാഷ എന്നിവയ്ക്ക് അതീതമാകണമെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ നിയന്ത്രണം ആരോഗ്യവകുപ്പിന്റെ മാത്രം ലക്ഷ്യമാകരുതെന്നും ഗ്രാമവികസനം, പഞ്ചായത്തിരാജ്, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകൾ പരസ്പരം യോജിച്ച് പ്രവർത്തിക്കണമെന്നും ബോധവൽക്കരണവും നിർവഹണവും ഒപ്പം നടക്കണമെന്നും ആദിത്യനാഥ് കൂട്ടിച്ചേർത്തു.
ആശാ പ്രവർത്തകരും അംഗൻവാടി പ്രവർത്തകരും ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പഞ്ചായത്ത് രാജ് ഉദ്യോഗസ്ഥരുമായും അടിസ്ഥാന വിദ്യാഭ്യാസ അധ്യാപകരുമായും ബോധവത്കരണം നടത്തുന്നതിന് യോജിച്ച് പ്രവർത്തിക്കണമെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു.
ഉത്തർപ്രദേശിൽ ജനസംഖ്യാ നിയന്ത്രണത്തിനായി നയത്തിന്റെ കരട് നിർദ്ദേശിച്ചിരുന്നു. രണ്ടിൽ കൂടുതൽ കുട്ടികളുള്ള ദമ്പതികളെ സംസ്ഥാന സർക്കാർ ജോലിക്ക് അയോഗ്യരാക്കാനും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അവരെ വിലക്കാനും കരട് നിർദ്ദേശമുണ്ടായിരുന്നു. കരട് നയം അനുസരിച്ച്, രണ്ട് കുട്ടികളുള്ള ദമ്പതികൾക്ക് രണ്ട് അധിക ഇൻക്രിമെന്റുകളും വീട് വാങ്ങുമ്പോൾ സബ്‌സിഡിയും ലഭിക്കും. ഒരു കുട്ടിയുള്ള ദമ്പതികൾക്ക് കുട്ടിയുടെ ബിരുദം വരെയുള്ള സൗജന്യ വിദ്യാഭ്യാസം, സ്‌കൂളുകളിലെ പ്രവേശനത്തിൽ മുൻഗണന എന്നിവ ലഭിക്കുമെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. എന്നാൽ കരട് നയത്തിനെതിരെ ആർഎസ്എസ് അടക്കം രംഗത്തെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam