കേരള ഹൗസിലെ ഡിവൈഎഫ്ഐ യോഗം: മന്ത്രി റിയാസ് അധികാര ദുർവിനിയോഗം നടത്തിയെന്ന് യൂത്ത് കോൺഗ്രസ്

By Asianet MalayalamFirst Published Oct 30, 2021, 3:00 PM IST
Highlights

 പൊതുമരാമത്ത് വകുപ്പിന് ഉടമസ്ഥതയിലാണ് കേരള ഹൗസ് എന്നിരിക്കെ മന്ത്രി മുഹമ്മദ് റിയാസിൻ്റേത് അധികാര ദു‍ർവിനിയോഗമാണെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ പരാതിയിൽ പറയുന്നത്. 

ദില്ലി: ദില്ലിയിലെ സംസ്ഥാന സർക്കാരിൻ്റ ഔദ്യോഗിക വസതിയായ കേരള ഹൗസിൽ (Kerala House) ഡിവൈഎഫ്ഐയുടെ (DYFI) ദേശീയ കമ്മിറ്റി ചേ‍ർന്ന സംഭവത്തിൽ പരാതിയുമായി യൂത്ത് കോൺഗ്രസ് (youth congress). കേരള ഹൗസ് റസിഡന്റ് കമ്മീഷണ‍ർക്ക് വിഷയത്തിൽ യൂത്ത് കോൺഗ്രസ് പരാതി നൽകി. കേരള ഹൗസിൻ്റെ കോൺഫറൻസ് ഹാൾ രാഷ്ട്രീയ പാ‍ർട്ടികൾക്ക് വിട്ടു നൽകരുതെന്ന ചട്ടം ലംഘിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. ഏത് ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി യോഗം കേരള ഹൗസിൽ ചേരാൻ അനുമതി നൽകിയതെന്ന് വ്യക്തമാക്കണമെന്നും യൂത്ത് കോൺഗ്രസ് പരാതിയിൽ ആവശ്യപ്പെടുന്നു. 

കേരള ഹൗസിലെ കേന്ദ്രകമ്മിറ്റിയോഗത്തിൽ വച്ച് നിലവിലെ പൊതുമരാമത്ത് മന്ത്രി കൂടിയായ പി.എ.മുഹമ്മദ് റിയാസ് സ്ഥാനമൊഴിയുകയും പകരം എ.എ.റഹീം ദേശീയ അധ്യക്ഷൻ്റെ ചുമതലയേറ്റെടുക്കുകയും ചെയ്തിരുന്നു. പൊതുമരാമത്ത് വകുപ്പിന് ഉടമസ്ഥതയിലാണ് കേരള ഹൗസ് എന്നിരിക്കെ മന്ത്രി മുഹമ്മദ് റിയാസിൻ്റേത് അധികാര ദു‍ർവിനിയോഗമാണെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ പരാതിയിൽ പറയുന്നത്. വിഷയത്തിൽ റസിഡന്റ് കമ്മീഷണറുടെ വിശദീകരണം തൃപ്തികരമല്ലെങ്കിൽ ഗവർണർക്ക് പരാതി നൽകാനാണ് യൂത്ത് കോൺഗ്രസിന്റെ തീരുമാനം. 

സുർജിത്ത് ഭവനും ഏകെജി ഭവനും ഉണ്ടായിരിക്കേ സർക്കാർ സ്ഥാപനം രാഷ്ട്രീയ പരിപാടിക്ക് ഉപയോഗിച്ചുവെന്നാണ് യൂത്ത് കോൺഗ്രസിൻ്റെ പ്രധാന വിമ‍ർശനം. പൊതുമരാമത്ത് മന്ത്രിയെന്ന നിലയില്‍ മുഹമ്മദ് റിയാസിനായി ഹാള്‍ ബുക്ക് ചെയ്തായിരുന്നു ഡിവൈഎഫ്ഐ  കേന്ദ്ര കമ്മിറ്റി യോഗം ചേ‍ർന്ന്.അതേസമയം രാഷ്ട്രീയം പറയാനില്ലാത്തവരാണ് വിവാദത്തിന് പിന്നിലെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് എഎ റഹീം പ്രതികരിച്ചു.

ഇന്നലെയാണ് കേരള ഹൗസിലെ കോണ്‍ഫറന്‍സ് മുറിയില്‍ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി യോഗം ചേർന്നത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ പാര്‍ട്ടികളുമായി ബന്ധമുള്ള സംഘടനകള്‍ക്കെോ, സ്വകാര്യ വ്യക്തികള്‍ക്കോ, വാണിജ്യ ആവശ്യങ്ങള്‍ക്കോ ഒന്നും കേരള ഹൗസിലെ കോണ്‍ഫറന്‍സ് മുറി നല്‍കാന്‍ പാടില്ലെന്നതാണ് സർക്കാ‍ർ ഉത്തരവ്.  എന്നാല്‍ ഇതെല്ലാം ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിക്കായി മറി കടന്നുവെന്നാണ് ആരോപണം. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് തനിക്ക് യോഗം ചേരാൻ  27, 28 തീയ്യതികളില്‍ കോണ്‍ഫറൻസ് ഹാള്‍ അനുവദിക്കണമെന്ന്  ആവശ്യപ്പെട്ടിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കേരള ഹൗസ് അധികൃതർ കോണ്‍ഫറൻസ് മുറി അനുവദിച്ചത്. 

click me!