
സേലം: പൊലീസ് കോണ്‍സ്റ്റബിള്‍ തസ്‍തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയ്ക്കിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തമിഴ്നാട്ടിലെ ധര്‍മപുരിയിലാണ് സംഭവം. കൃഷ്ണഗിരി സിന്ദക്കാംപള്ളി സ്വദേശിയായ കവിന്‍ പ്രശാന്താണ് മരിച്ചത്. സംഭവത്തില്‍ ധര്‍മപുരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സായുധ റിസര്‍വ് പരേഡ് ഗ്രൗണ്ടില്‍ നടന്ന കായിക ക്ഷമതാ പരീക്ഷയ്ക്കിടെയാണ് സംഭവമുണ്ടായത്. കായിക ക്ഷമതാ പരീക്ഷയുടെ ഭാഗമായുള്ള 1500 മീറ്റര്‍ ഓട്ടം കഴിഞ്ഞയുടനെ യുവാവ് കുഴഞ്ഞു വീഴുകയായിരുന്നെന്ന് ധര്‍മപുരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉടന്‍ തന്നെ യുവാവിനെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അതേസമയം, പരീക്ഷയ്ക്കിടെ ഉയരത്തില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിച്ച ഉദ്യോഗാര്‍ത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. തലയില്‍ ബബിള്‍ഗം ഒട്ടിച്ചു വച്ച് നാമക്കല്‍ തിരുച്ചെങ്കോട് സ്വദേശി ദയാനിധിയാണ് ഉയരം കൂട്ടാന്‍ ശ്രമിച്ചത്. പരിശോധനയില്‍ ഇത് കണ്ടെത്തിയതിനെ തുടര്‍ന്ന് യുവാവിനെ പിടികൂടി എസ്പിക്ക് മുന്നിലെത്തിച്ചെങ്കിലും രേഖകള്‍ പരിശോധിക്കുന്നതിനിടെ യുവാവ് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam