ജനസംഖ്യ കൂട്ടണം, രണ്ടാമത്തെ പ്രസവം മുതൽ 25000 രൂപ സഹായം, പിന്നാലെ ആനുകൂല്യ പെരുമഴ; പദ്ധതിയുമായി ആന്ധ്ര സർക്കാർ

Published : Mar 06, 2026, 01:26 AM IST
toddler

Synopsis

ജനസംഖ്യ കുറയുന്നതിനെ നേരിടാൻ ആന്ധ്രപ്രദേശ് സർക്കാർ 'പോഷൻ ശിക്ഷ സുരക്ഷാ പാക്കേജ്' എന്ന പേരിൽ പുതിയ കരട് നയം അവതരിപ്പിച്ചു. ഈ പദ്ധതി പ്രകാരം, രണ്ടാമത്തെ കുഞ്ഞ് മുതൽ ഓരോ പ്രസവത്തിനും 25,000 രൂപ സാമ്പത്തിക സഹായം നൽകും. 

ഹൈദരാബാദ്: ഒന്നിലധികം കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാൻ പദ്ധതിയുമായി ആന്ധ്രപ്രദേശ് സർക്കാർ. 'പോഷൻ ശിക്ഷ സുരക്ഷാ പാക്കേജ്. പ്രകാരം രണ്ടാമത്തെ കുഞ്ഞ് മുതൽ ഓരോ പ്രസവത്തിനും 25,000 രൂപ സാമ്പത്തിക സഹായം നൽകാൻ നിര്‍ദേശം. കഴിഞ്ഞ ദിവസം പുറത്തിറക്കിയ ജനസംഖ്യാ മാനേജ്മെന്റ് നയത്തിന്റെ കരടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നാമത്തെ കുട്ടിക്ക്, അഞ്ച് വയസ്സ് വരെ പ്രതിമാസം 1,000 രൂപയും അധിക പോഷകാഹാര പ്രോത്സാഹനവും, പൊതു/റെസിഡൻഷ്യൽ സ്കൂളുകളിൽ 18 വയസ്സ് വരെ സൗജന്യ വിദ്യാഭ്യാസവും വെൽനസ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യും.

ജനനനിയന്ത്രണ പദ്ധതികൾക്കുള്ള സഹായം നിർത്തലാക്കാനും ജനസംഖ്യാ സംരക്ഷണത്തിന് നൽകുന്ന സഹായം 50 ശതമാനത്തിൽ താഴെയാക്കാനും പറയുന്നു. ആന്ധ്രാപ്രദേശിന്റെ ടിഎഫ്ആർ 1992-93 ൽ 3.0 ൽ നിന്ന് ഇപ്പോൾ 1.5 ആയി കുറഞ്ഞു. 2047 ആകുമ്പോഴേക്കും 60 വയസ്സിനു മുകളിലുള്ളവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ നിലവിലെ 10 ശതമാനത്തിൽ നിന്ന് 23 ശതമാനമായി ഉയരുമെന്ന് സർക്കാർ കണക്കാക്കുന്നു. 1993-ൽ 3.0 ആയിരുന്ന ടിഎഫ്ആർ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) 1.5 ആയി കുറഞ്ഞതിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡു , വ്യാഴാഴ്ച സംസ്ഥാന നിയമസഭയിൽ ജനസംഖ്യാ മാനേജ്മെന്റിന്റെ കരട് നയം അവതരിപ്പിച്ചു. ജനസംഖ്യാ ഇടിവ് ജപ്പാൻ, ദക്ഷിണ കൊറിയ, ഇറ്റലി എന്നിവിടങ്ങളിലെ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും യുവാക്കളുടെ ലഭ്യതക്കും വളർച്ചക്കും ഭീഷണിയാകുമെന്നും മുന്നറിയിപ്പ് നൽകി.

2023 ലെ കണക്കുകൾ പ്രകാരം, സംസ്ഥാനത്തെ പ്രതിവർഷം 6.70 ലക്ഷം ജനനങ്ങൾ നടക്കുന്നുണ്ട്. കൂടാതെ 2047 ആകുമ്പോഴേക്കും പ്രായമായവരുടെ അനുപാതം 23 ശതമാനത്തിലെത്തും. സ്ത്രീ തൊഴിൽ ശക്തി പങ്കാളിത്തം 31 ശതമാനമാണ്. മാതൃത്വ, ശക്തി, നൈപുണ്യം, ക്ഷേമ, സഞ്ജീവനി എന്നീ അഞ്ച് ഘടകങ്ങളാണ് ഈ നയം അവതരിപ്പിക്കുന്നത്. മാതൃത്വ സെന്റർ ഓഫ് എക്സലൻസ് പിപിപി വഴി ഐവിഎഫ് നൽകും, സി-സെക്ഷൻ നിരുത്സാഹപ്പെടുത്തും. ഓരോ 50 കുട്ടികൾക്കും ചൈൽഡ് കെയർ, പിങ്ക് ടോയ്‌ലറ്റുകൾ, സുരക്ഷയ്ക്കായി ഷീ-ക്യാബുകൾ, വിശാഖപട്ടണത്തെ ജോലി ചെയ്യുന്ന സ്ത്രീകളുടെ ഹോസ്റ്റലുകൾക്ക് 172 കോടി രൂപ എന്നിവയും നൽകും. സ്ത്രീകൾക്ക് 12 മാസത്തെ മറ്റേണിറ്റി അവധിയും പുരുഷന്മാർക്ക് 2 മാസത്തെ പിതൃത്വ അവധിയും നൽകും.

വന്ധ്യത അഭിമുഖീകരിക്കുന്ന ദമ്പതികളെ സഹായിക്കുന്നതിനായി സബ്‌സിഡിയോടെ ഐവിഎഫ് ക്ലിനിക്കുകൾ ആരംഭിക്കും. നയം നടപ്പിലാക്കുന്നതിനായി, മുഖ്യമന്ത്രി അധ്യക്ഷനായ ഒരു ഉന്നതാധികാര സമിതി, ചീഫ് സെക്രട്ടറി ടാസ്‌ക് ഫോഴ്‌സ്, പ്രതിമാസ പ്രജാ വേദികകൾ എന്നിവ സ്ഥാപിക്കും. ഡ്രാഫ്റ്റ് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായം തേടും. 30 ദിവസമാണ് കാലാവധി.

PREV
Read more Articles on
click me!

Recommended Stories

ദ റിയൽ സൈക്കോ! പെട്രോൾ പമ്പിൽ സി​ഗരറ്റ് വലിക്കരുതെന്ന് പറഞ്ഞപ്പോൾ ചെയ്തത് പൊറുക്കാനാകാത്ത തെറ്റ്, ജീവനക്കാരന്റെ ഇടപെടൽ ഇല്ലായിരുന്നെങ്കിൽ...
12,000 വർഷം പഴക്കം; കൊങ്കണിലെ ശിലാലിഖിതങ്ങൾ വെളിപ്പെടുത്തുന്നത് അജ്ഞാത നാഗരികതയുടെ രഹസ്യങ്ങൾ