ദില്ലി മെട്രോയിൽ സുരക്ഷയ്ക്ക് നിയോഗിച്ച ജവാൻ തന്നെ യാത്രക്കാരിയെ രഹസ്യമായി ക്യാമറയിൽ പകർത്തിയെന്ന കണ്ടെത്തലിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കും.

ദില്ലി : ഡൽഹി മെട്രോയിലെ സിഐഎസ്എഫ് ജവാന്റെ മോശം പേരുമാറ്റത്തിൽ കർശന നടപടി ഉണ്ടാകുമെന്ന് സിഐഎസ്എഫ്.ഗുരുതര വീഴ്ചയാണുണ്ടായതെന്ന് സിഐഎസ്എഫ് ഹെഡ് ക്വാർട്ടേഴ്സ് ചൂണ്ടിക്കാട്ടുന്നു. ദില്ലി മെട്രോയിൽ സുരക്ഷയ്ക്ക് നിയോഗിച്ച ജവാൻ തന്നെ യാത്രക്കാരിയെ രഹസ്യമായി ക്യാമറയിൽ പകർത്തിയെന്ന കണ്ടെത്തലിൽ അന്വേഷണം നടത്തി കർശന നടപടി സ്വീകരിക്കും. ജവാനെ അടിയന്തര സ്വഭാവത്തിൽ സസ്പെൻഡ് ചെയ്തിട്ടുണ്ട്. തുടർനടപടികൾ ഉണ്ടാകുമെന്നും സിഐഎസ്എഫ് അറിയിച്ചു.

എയിംസ് മെട്രോ സ്റ്റേഷന് സമീപം യുവതിയുടെ ദൃശ്യങ്ങൾ സിഐഎസ്എഫ് ജവാൻ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയെന്നാണ് ഗുരുതര ആരോപണം. സംശയം തോന്നിയ സഹയാത്രക്കാർ ജവാന്റെ ഫോൺ പരിശോധിച്ചപ്പോൾ യുവതിയുടെ ചിത്രങ്ങൾ കണ്ടെത്തിയതായാണ് വിവരം. പിന്നാലെ ജവാനെ യാത്രക്കാർ വളഞ്ഞ് ചോദ്യം ചെയ്തു. മെട്രോയ്ക്കുള്ളിൽ സംഘർഷാവസ്ഥയും ഉടലെടുത്തു. സംഭവം വിവാദമായതോടെയാണ് ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് ആരോപണവിധേയനായ ജവാനെ ഉടൻ സസ്പെൻഡ് ചെയ്തത്.